സ്‌കൂൾ മാന്വൽ : അധ്യാപകർ സ്വകാര്യ ട്യൂഷൻ 
എടുക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം



തിരുവനന്തപുരം പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ട ചുമതല സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റികൾക്ക്‌ (എസ്‌എംസി). കരട്‌ സ്‌കൂൾ പ്രവർത്തന മാന്വലിലാണ്‌ സ്‌കൂൾ പിടിഎയ്‌ക്ക്‌ പുറമെ എസ്‌എംസികളുടെയും പ്രവർത്തന ലക്ഷ്യങ്ങൾ  വിശദീകരിക്കുന്നത്‌. അൺ എയ്‌ഡഡ്‌ സ്‌കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎയ്‌ക്ക്‌ പുറമെ എസ്‌എംസിയും രൂപീകരിക്കണം. രണ്ട്‌ വർഷത്തിലൊരിക്കൽ ഈ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണം. സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധി, അധ്യാപക പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കണം. കമ്മിറ്റിയിൽ 50 ശതമാനം വനിതകളായിരിക്കണം.  സ്‌കൂളുകളിൽ കൊഴിഞ്ഞുപോക്ക്‌ തടയാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകണം, ഉച്ചഭക്ഷണ പദ്ധതി അവലോകനം ചെയ്യൽ, സ്‌കൂൾ വികസന പദ്ധതികൾ തയ്യാറാക്കൽ എന്നിവ എസ്‌എംസിയിൽ നിക്ഷിപ്‌തമായിരിക്കും. സ്‌കൂൾ പിടിഎയിൽ രക്ഷിതാക്കളുടെ എണ്ണം അധ്യാപകരുടെ എണ്ണത്തേക്കാൾ ഒന്നു കൂടുതലാകണം. അധ്യാപക, രക്ഷാകർതൃ പ്രതിനിധികളിൽ പകുതി വീതം സ്‌ത്രീകളാകണം.  മാസത്തിലൊരിക്കലെങ്കിലും പിടിഎ എക്‌സിക്യുട്ടീവ്‌ കമ്മിറ്റി ചേർന്നിരിക്കണം. രക്ഷിതാക്കളിൽനിന്ന്‌ പിടിഎ സ്വരൂപിക്കുന്ന ഫണ്ട്‌ വിദ്യാർഥി ക്ഷേമത്തിന്‌ മാത്രമേ ഉപയോഗിക്കാവൂ. ഓരോ വർഷവും ശേഖരിക്കുന്ന പിടിഎ ഫണ്ടിൽനിന്ന്‌ 15 ശതമാനം തുക സ്‌കൂൾ ലൈബ്രറികൾക്ക്‌ നൽകണം. ഒരു പിടിഎ പ്രസിഡന്റിന്റെ പരമാവധി കാലാവധി മൂന്ന്‌ വർഷമായിരിക്കുമെന്നും കരട്‌ സ്‌കൂൾ പ്രവർത്തന മാന്വലിൽ വിശദീകരിക്കുന്നു. നിലവിൽ സ്‌കൂൾ  പ്രവേശനത്തിന്‌ തുടരുന്ന അഞ്ച്‌ വയസ്സ്‌, അധ്യാപക–- വിദ്യാർഥി അനുപാതം തുടങ്ങി  കെഇആർ, ദേശീയ വിദ്യാഭ്യാസ അവകാശനിയമം, വിവിധ കോടതി  ഉത്തരവുകൾ എന്നിവയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.   Read on deshabhimani.com

Related News