ബ്രേക്ക്‌ ദ ചെയിൻ: കുട്ടികളെ വീടിന്റെ അംബാസഡർമാരാക്കും; തുടക്കത്തിലെ ജാഗ്രത കരുത്തോടെ വീണ്ടെടുക്കണമെന്ന്‌ മുഖ്യമന്ത്രി



തിരുവനന്തപുരം > നൂതനമായ കോവിഡ്‌ പ്രതിരോധ പ്രവർത്തന മാർഗങ്ങൾ നടപ്പിലാക്കുന്ന ജില്ലകൾക്ക് സർക്കാർ അംഗീകാരം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മാർഗനിർദേശങ്ങൾ  കൃത്യമായി നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ബ്രേക്ക്‌ ദ ചെയിൻ എക്സലൻസ് അവാർഡ്‌ നൽകാനും പദ്ധതിയുണ്ട്‌. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികളെ വീട്ടിലെ ബ്രേക്ക്‌ ദ ചെയിൻ അംബാസഡർമാരാക്കും. വിക്ടേഴ്‌സ് വഴി ഇതിനുള്ള പരിശീലനം‌ നൽകും.  അധ്യാപകർ ഇതിനായി സമയം മാറ്റിവയ്‌ക്കണമെന്നും‌‌ മുഖ്യമന്ത്രി  അഭ്യർഥിച്ചു. ജില്ലകളിൽ ഗസറ്റഡ് ഓഫീസർമാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരത്തോടെ സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളും നിർദേശങ്ങളും നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഇവർക്കാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സെക്ടറൽ മജിസ്ട്രേറ്റുമാരുമായി ചേർന്ന് പ്രവർത്തിക്കണം. വയോജനങ്ങക്ക് ‌റിവേഴ്സ് ക്വാറന്റൈൻ കൂടുതൽ ശക്തമാക്കുമെന്നും‌ മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധം ശക്തമാക്കണം കോവിഡ്‌ രോഗവ്യാപനത്തിന്റെ തുടക്കത്തിൽ കാണിച്ച ജാഗ്രത കൂടുതൽ കരുത്തോടെ വീണ്ടെടുക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ത്വക്കിന്റെ പ്രതലത്തിൽ കോവിഡ് രോഗാണുക്കൾ ഒമ്പത്‌ മണിക്കൂർ നിലനിൽക്കുമെന്ന്‌ പുതിയ പഠനങ്ങൾ തെളിയിച്ചതിനാൽ നിരന്തരം കൈകൾ ശുചിയാക്കണം. സന്നദ്ധ സംഘടനകളും കടയുടമകളും റെസിഡൻസ് അസോസിയേഷനുകളും മറ്റും പൊതുസ്ഥലങ്ങളിൽ കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ നേരത്തെ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോളത്‌ സജീവമല്ല. അത് പുനരാരംഭിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News