സിലബസ്‌ പഠിക്കാൻ രണ്ടംഗ സമിതി; കാവിവത്‌കരണ ആരോപണങ്ങൾ തെറ്റ്‌: വി.സി



കണ്ണൂർ > കണ്ണൂർ സർവകലാശാല സിലബസ്‌ വിവാദത്തിൽ വിഷയത്തെക്കുറിച്ച്‌ പഠിക്കാൻ രണ്ടംഗ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന്‌ വൈസ്‌ ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ. കണ്ണൂർ സർവകലാശാലയ്ക്ക്‌ പുറത്തുനിന്നുള്ള പ്രെഫ. ജെ പ്രഭാഷ്, ഡോ. പവിത്രന്‍ എന്നിവരാണ് സമിതി അംഗങ്ങൾ.‍ സമിതി സിലബസ്‌ പഠിച്ച്‌ അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകുമെന്നും വിസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മറ്റങ്ങൾ വരുത്തും. ലെഫ്റ്റ് സോഷ്യോളജി അടക്കം സിലബസില്‍ വിട്ടുപോയിട്ടുണ്ട്. അത്‌ പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ നടത്തും. എന്നാൽ സർവകലാശാലയെ കാവിവത്‌കരിക്കാനുള്ള ശ്രമമാണിതെന്നുള്ള ആരോപണങ്ങൾ തെറ്റാണെന്നും പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ പറഞ്ഞു. ബിരുദാനന്തര ബിരുദ വിദ്യാർഥികൾ പഠിക്കുന്ന പുസ്‌തകത്തിലാണ്‌ ഇപ്പോൾ ചർച്ചയായ പാഠഭാഗങ്ങളുള്ളത്‌. പൊളിറ്റിക്കൽ സയൻസിൽ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്‌സ്‌ പഠിക്കുന്ന മുതിർന്ന വിദ്യാർഥികൾ ടാഗോറിനെയും ഗാന്ധിയേയും അംബേദ്‌ക്കറേയും വായിക്കും. അതിനൊപ്പം ഇന്നത്തെ ഹിന്ദുത്വ ആശയങ്ങളെയും കുറിച്ച്‌ പഠിക്കേണ്ടതുണ്ട്‌. അതില്ലാതെ സമകാലിക രാഷ്‌ട്രീയത്തെ മനസിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. പുതിയ കാലത്ത് അവരെക്കൂടി വായിച്ചുവേണം വിമര്‍ശനം നടത്താന്‍. സവർക്കറെ വായിക്കരുതെന്ന്‌ പറയുന്നത്‌ ഒരു പഠന സംബന്ധമായ വാദമല്ല. ഡൽഹി സർവകലാശാലയിലടക്കം അടക്കം സവർക്കരുടെയും ഗോൾവാൾക്കറുടെയും ഉൾപ്പെടെയുള്ള കൃതികൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News