മേൽനോട്ട സമിതി മുല്ലപ്പെരിയാർ 
അണക്കെട്ട് സന്ദർശിച്ചു



കുമളി മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതി നിയോഗിച്ച മേൽനോട്ടസമിതി അണക്കെട്ടിൽ പരിശോധന നടത്തി. കേന്ദ്ര ജലകമീഷൻ അംഗം ഗുൽഷൻ രാജ് അധ്യക്ഷനായ സമിതിയാണ് തിങ്കളാഴ്‌ച അണക്കെട്ട്‌ സന്ദർശിച്ചത്. സുപ്രിംകോടതി നിർദേശപ്രകാരം രണ്ടു സാങ്കേതിക വിദഗ്‌ധരെകൂടി സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. തേക്കടിയിൽനിന്ന്‌ ബോട്ടിൽ അണക്കെട്ടിൽ എത്തിയ സംഘം പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി എന്നിവിടങ്ങൾ പരിശോധിച്ചു. അണക്കെട്ടിൽ പലപ്പോഴായി സ്ഥാപിച്ച വിവിധ യന്ത്രങ്ങളുടെ പ്രവർത്തനം പരിശോധിക്കാൻ സുപ്രിംകോടതി അടുത്തിടെ നിർദേശിച്ചിരുന്നു. അണക്കെട്ടിന്റെ മുകളിലും ഗ്യാലറികളിലും സ്ഥാപിച്ച യന്ത്രങ്ങളും സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തിയുള്ള ക്ഷമതാപരിശോധനയും നടത്തി. റിപ്പോർട്ട് ഉടൻ സുപ്രിംകോടതിയിൽ സമർപ്പിക്കും. കേരള ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ചീഫ് എൻജിനിയർ അലക്സ് വർഗീസ്, തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മുല്ലപ്പെരിയാർ ഉപസമിതി അംഗങ്ങളും ജലവിഭവ വകുപ്പിലെയും തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായി. മുമ്പുണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളിൽനിന്നുള്ള ഓരോ സാങ്കേതിക വിദഗ്‌ധരെയാണ് ഉൾപ്പെടുത്തിയത്. ഇറിഗേഷൻ ആൻഡ്‌  അഡ്‌മിനിസ്ട്രേഷൻ ചീഫ് എൻജിനിയർ അലക്സ് വർഗീസ്‌ കേരളത്തിന്റെയും കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യം തമിഴ്നാടിന്റെയും പ്രതിനിധിയാണ്‌. Read on deshabhimani.com

Related News