വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത 
നടപടി : മുഖ്യമന്ത്രി



തിരുവനന്തപുരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മയക്കുമരുന്നിന്റെ സ്രോതസ്സ്‌ കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വിട്ടുവീഴ്‌ചയുണ്ടാകില്ല. സാധാരണക്കാരും ആദിവാസികളടക്കം കുടുംബങ്ങൾക്ക് പ്രതീക്ഷയായി തീരേണ്ട വിദ്യാർഥികളാണ് മേപ്പാടി സർക്കാർ പോളിടെക്‌നിക്കിൽ ലഹരിസംഘങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നതെന്നും ഒ ആർ കേളുവിന്റെ സബ്‌മിഷന്‌ മുഖ്യമന്ത്രി മറുപടി നൽകി. മയക്കുമരുന്നിന് അടിമകളായവർ, പണം കണ്ടെത്താനായി ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനാ പ്രവർത്തകർ കോളേജിൽ ലഹരിക്കെതിരായ "നോ ടു ഡ്രഗ്സ്' പ്രചാരണം ഏറ്റെടുത്തത്. കോളേജ്‌  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയ തോതിൽ വിദ്യാർഥി സംഘടനകൾക്കിടയിൽ പ്രശ്നങ്ങളുണ്ടായി. അവർക്കിടയിലേക്ക് നുഴഞ്ഞുകയറിയ ലഹരി ഉപയോഗിക്കുന്ന ചിലർ പ്രശ്നങ്ങൾ ഗുരുതരമാക്കുകയായിരുന്നു. പ്രതികൾ മയക്കുമരുന്ന് ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്‌ വയനാട് നർകോട്ടിക് സെൽ ഡിവൈഎസ്‌പി അന്വേഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News