പൊതുജനാരോഗ്യമേഖല കുതിക്കുന്നു ; 10 ആശുപത്രിയിൽ 
ക്രിട്ടിക്കൽ കെയർ സംവിധാനം



തിരുവനന്തപുരം സംസ്ഥാനത്തെ 10 ആശുപത്രിയിൽ ആധുനിക ക്രിട്ടിക്കൽ കെയർ സംവിധാനവും 10 ജില്ലാ ലാബുകളിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ അനുമതി. ക്രിട്ടിക്കൽ കെയർ സംവിധാനത്തിന് 253.8 കോടി രൂപയുടെയും ലാബുകൾക്ക് 12.5 കോടി രൂപയുടെയും അനുമതി ലഭിച്ചു. 2023–-24 വർഷത്തിൽ കോട്ടയം, കണ്ണൂർ മെഡിക്കൽ കോളേജ്, കാസർകോട്‌ ടാറ്റ ഹോസ്പിറ്റിൽ എന്നിവിടങ്ങളിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിനും വയനാട്, കോട്ടയം, തൃശൂർ ജില്ലകളിൽ ലാബുകൾക്കുമാണ് അനുമതി. 2024–-25 വർഷത്തിൽ തിരുവനന്തപുരം, കോഴിക്കോട്, നെടുങ്കണ്ടം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ കെയർ യൂണിറ്റും കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ലാബുകളും സ്ഥാപിക്കും. 2025-–-26 വർഷത്തിൽ തൃശൂർ, ആലപ്പുഴ മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ കെയർ യൂണിറ്റും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിൽ ലാബുകളും നിർമിക്കും.  ക്രിട്ടിക്കൽ കെയർ യൂണിറ്റിന് ഒമ്പത്‌ ആശുപത്രികൾക്ക് 23.75 കോടി രൂപ വീതവും പാലക്കാട് ജില്ലാ ആശുപത്രിക്ക് 40.05 കോടിയുമാണ് അനുവദിച്ചത്. മറ്റിടങ്ങളിൽ 50 കിടക്കയും പാലക്കാട് 100 കിടക്കയുമാണ് സജ്ജമാക്കുന്നത്. ലാബുകൾക്ക് 1.25 കോടി വീതവുമുണ്ട്‌. ദേശീയ ആരോഗ്യദൗത്യത്തിന്റെ മേൽനോട്ടത്തിൽ ആരോഗ്യമേഖല വളർച്ചയുടെ പടവുകൾ കയറുമെന്നും സമയബന്ധിതമായി പദ്ധതി യാഥാർഥ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. Read on deshabhimani.com

Related News