സംരക്ഷണ നിധി ; സഹകരണമേഖലയ്‌ക്ക്‌ രക്ഷാകവചം



തിരുവനന്തപുരം   പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സംരക്ഷണ നിധി സഹകരണമേഖലയ്‌ക്കാകെ രക്ഷാകവചമാകും. പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളുടെ മിച്ചധനവും കരുതൽധനവും ഉപയോഗിച്ചാണ്‌ സഞ്ചിത നിധി രൂപീകരിക്കുന്നത്‌. 500 കോടി രൂപ ഉറപ്പാക്കാനാണ്‌ ലക്ഷ്യം. പ്രതിസന്ധിയിലാകുന്ന സംഘങ്ങൾക്ക്‌ ഈ നിധിയിൽനിന്ന്‌ വായ്‌പ നൽകും. വിശദ പദ്ധതി തയ്യാറാക്കി നൽകുന്നതിന്റെ അടിസ്ഥാനത്തിലാകും വായ്‌പ. പദ്ധതിയുടെ മുന്നോട്ടുപോക്ക്‌ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കുന്നുണ്ട്‌. ഇതുവഴി സ്ഥാപനത്തെ ലാഭത്തിലേക്ക്‌ നയിക്കാനാകും. സംഘത്തിന്റെ ബിസിനസ്‌ വർധിപ്പിക്കാനുതകുന്ന ചിട്ടിപോലുള്ള പദ്ധതി നടപ്പാക്കാനും സഹായമുണ്ടാകും. ഒരുവർഷ സമയമാണ്‌ പ്രതിസന്ധിയിലായ സംഘങ്ങൾക്ക്‌ നൽകുക. ഇതിനകം ലാഭത്തിലേക്ക്‌ എത്തിക്കാൻ നടപടിയുണ്ടാകും. ഒരു വർഷത്തിനുശേഷം തിരിച്ചടവും ഉറപ്പാക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ സഹകരണ നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ അവതരിപ്പിക്കും. ക്രമക്കേടിന്‌ ഉത്തരവാദിയിൽനിന്ന്‌ നഷ്ടം തിരികെ പിടിക്കാനുള്ള നടപടി എളുപ്പമാക്കുന്ന വ്യവസ്ഥ ഇതിലുണ്ടാകും. ക്രമക്കേടില്ലാതെയും പ്രതിസന്ധിയിലായ സംഘങ്ങൾക്ക്‌ പ്രത്യേക സാമ്പത്തിക സഹായവും സംരക്ഷണ നിധിയുടെ ഭാഗമായി ഒരുക്കും. സംരക്ഷണ നിധിയിൽ നിക്ഷേപിക്കുന്ന സംഘങ്ങൾക്കും പദ്ധതി ലാഭകരമാകും. നിക്ഷേപത്തിന്‌ മറ്റിടങ്ങളേക്കാൾ കൂടുതൽ പലിശ ലഭിക്കും. നിശ്ചിത കാലാവധിക്കുശേഷമോ അടിയന്തര ഘട്ടത്തിലോ പലിശയടക്കം പിൻവലിക്കാമെന്നതും ഗുണകരമാകും. Read on deshabhimani.com

Related News