വ്യവസായസൗഹൃദ 
റാങ്കിങ്‌ : കുതിപ്പിന്‌ ആക്കംകൂട്ടും ; എത്തുന്നത്‌ 
ലോകോത്തര കമ്പനികൾ



തിരുവനന്തപുരം കേരളം വ്യവസായത്തിന്‌ യോജിച്ചതല്ലെന്ന പതിവ് പല്ലവി പഴങ്കഥ. ലോകോത്തര കമ്പനികൾ ഒന്നൊന്നായി കേരളത്തിലേക്ക്‌. വ്യവസായസൗഹൃദ സംസ്ഥാനമെന്നനിലയിൽ മാറിയ കേരളത്തിന്റെ മുഖമാണ്‌ കഴിഞ്ഞദിവസം കേന്ദ്ര വാണിജ്യമന്ത്രാലയം പ്രസിദ്ധീകരിച്ച റാങ്കിങ്ങിൽ പ്രകടമായത്‌. ഒറ്റവർഷംകൊണ്ട്‌ 28ൽനിന്ന്‌ 15–-ാം റാങ്കിങ്ങിലേക്കാണ്‌ കേരളം കുതിച്ചത്‌. 2020ലെ റാങ്കിങ്ങാണ്‌ പ്രസിദ്ധീകരിച്ചതെങ്കിലും റാങ്കിങ്ങിന്‌ അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങളിലൊന്നായ സംരംഭക പ്രതികരണം ഈവർഷം ശേഖരിച്ചതാണ്‌. വ്യവസായ സൗഹൃദമാക്കുന്നതിന്‌ കഴിഞ്ഞ രണ്ടു വർഷം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾകൂടി കണക്കിലെടുത്താൽ കേരളം അവിടെനിന്നും ഏറെ മുന്നേറി. വ്യവസായ മന്ത്രി പി രാജീവ്‌ തിങ്കളാഴ്‌ച നടത്തിയ ചർച്ച കോസ്‌റ്റൽ ഖത്തർ ഗ്രൂപ്പ്‌ പ്രതിനിധികളുമായിട്ടായിരുന്നു. എറണാകുളം നോർത്ത്‌ പറവൂരിൽ 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള വെയർഹൗസ് ഉൾപ്പെടെയുള്ള വ്യവസായ പാർക്കാണ്‌ കോസ്റ്റൽ ഖത്തർ ഉദ്ദേശിക്കുന്നത്‌. 100 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതി. സുസ്ഥിരവികസന സൂചികയിൽ വ്യവസായവികസനം ഉൾപ്പെടെയുള്ള പരിഗണനാവിഷയങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ച് കേരളം ഒന്നാം സ്ഥാനത്തെത്തിയതും അടുത്തിടെ. കേന്ദ്ര വ്യവസായ വാണിജ്യമന്ത്രാലയം രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയുടെ അഞ്ച് പാർക്കിനാണ്‌ ദേശീയ അംഗീകാരം ലഭിച്ചത്‌. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ്‌ കഴിഞ്ഞവർഷം കേരളത്തിനു ലഭിച്ചത്‌. കഴക്കൂട്ടം കിൻഫ്ര പാർക്കിൽ 75 കോടിയുടെ നിക്ഷേപവുമായി എത്തിയത്‌ ഡിസൈൻ ടെക്നോളജി രംഗത്തെ പ്രമുഖ സ്ഥാപനമായ ടാറ്റാ എലക്സി. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്  ക്ലസ്റ്ററിൽ 1200 കോടി ചെലവിൽ ഐടി, ഐടിഇഎസ് ക്യാമ്പസ് ആരംഭിക്കുന്നതിനായി ടിസിഎസുമായി ധാരണപത്രം ഒപ്പിട്ടു. കേരളത്തിൽ ഭക്ഷ്യസംസ്‌കരണ പാർക്ക് ആരംഭിക്കാൻ യുഎഇ സർക്കാരും സന്നദ്ധത അറിയിച്ചിട്ടുണ്ട്‌.  ദുബായ് ആസ്ഥാനമായുള്ള ട്രൈസ്റ്റാർ ഗ്രൂപ്പും ഐബിഎം അടക്കമുള്ള വമ്പൻ കമ്പനികളും കേരളത്തിൽ ബൃഹത് നിക്ഷേപത്തിനൊരുങ്ങുകയാണ്. Read on deshabhimani.com

Related News