ആദിവാസി യുവതിയുടെ മരണം കൊലപാതകം; ആർഎസ്എസുകാരൻ പിടിയിൽ



പേരാവൂർ> കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭ (37)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി കോളയാട് പെരുവയിലെ ആർഎസ്എസ്സുകാരൻ വിപിനെ(25) കേളകം പൊലീസ് അറസ്റ്റ ചെയ്തു. കഴിഞ്ഞ മാസം തോലമ്പ്ര പുരളിമല കുറിച്യക്കോളനിക്ക് സമീപത്തെ കശുമാവിൻ തോട്ടത്തിലാണ് ശോഭയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. വിപിൻ യുവതിയെ  കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നെന്ന്  പൊലീസ് പറഞ്ഞു. ആഗസ്‌ത്‌ 24നാണ് ശോഭയെ കാണാതാകുന്നത്. 28ന്  മൃതദേഹം കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നുമാവശ്യപ്പെട്ട്  ബന്ധുക്കൾ  മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ്‌ ശോഭയുടെ ഫോണ്‍ പരിശോധിച്ചപ്പോൾ വിപിനുമായി ബന്ധമുള്ളതായി കണ്ടെത്തി. വിധവയായ ശോഭയെ വിപിൻ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. അടുപ്പത്തിലായതോടെ വിവാഹ വാഗ്ദാനവും നൽകി. എന്നാൽ പിന്നീട് മറ്റൊരു യുവതിയെ  വിവാഹം കഴിക്കാൻ തീരുമാനിച്ചു.  ഇതറിഞ്ഞ്‌  തന്നെ വിവാഹം കഴിക്കണമെന്ന് ശോഭ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതോടെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ്‌ ശോഭയെ വിപിൻ തോലമ്പ്രയിലേക്ക് വിളിച്ചുവരുത്തി. കശുമാവിന്‍ തോട്ടത്തില്‍ വച്ച്‌ കഴുത്ത് ഞെരിച്ച് കൊന്ന്‌ ചുരിദാറിന്റെ ഷാളില്‍ കെട്ടിത്തൂക്കി. ഫോണും ആഭരണങ്ങളും  കൈക്കലാക്കി.  ഫോണ്‍ പ്രതിയുടെ വീട്ടില്‍നിന്നും ആഭരണങ്ങള്‍  പണയപ്പെടുത്തിയതായും കണ്ടെത്തി.  Read on deshabhimani.com

Related News