ആർഎസ്‌എസ്‌ നിയന്ത്രിത 
സ്‌കൂളിന്‌ സൈനിക്‌ പദവി ; സംഘപരിവാറുകാരെ സൈന്യത്തിലെത്തിക്കുക ലക്ഷ്യം



കോഴിക്കോട്     കോഴിക്കോട്ടെ സ്വകാര്യ വിദ്യാലയത്തിന് കേന്ദ്രസർക്കാർ സൈനിക് സ്‌കൂൾ പദവി നൽകി. വിദ്യാഭാരതി സംഘടനയുടെ കേരള ഘടകമായ വിദ്യാനികേതന്‌ കീഴിലെ മലാപ്പറമ്പ്‌ വേദവ്യാസ വിദ്യാലയത്തിനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക് സ്‌കൂൾ പദവി നൽകിയത്. 2022-–-23 വർഷത്തേക്ക് പ്രവേശന നടപടിയും ആരംഭിച്ചു. ആർഎസ്‌എസ്‌ നിയന്ത്രണത്തിലാണ്‌ ഈ സ്‌കൂൾ. ശാഖാ പ്രവർത്തനങ്ങളും സംഘപരിവാർ സംഘടനകളുടെ പരിശീലന ക്യാമ്പുകളും പരിപാടികളും ഇവിടെ പതിവാണ്‌. രാജ്യത്ത് സൈനിക സേവനം കരാർവത്കരിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ തുടർച്ചയാണ് പുതിയ സൈനിക്‌ സ്‌കൂൾ പ്രഖ്യാപനമെന്ന വിമർശമുണ്ട്. സൈന്യത്തിലേക്ക്‌ സംഘപരിവാർ ബന്ധമുള്ളവർക്ക്‌ അവസരമൊരുക്കുകയാണ്‌ ലക്ഷ്യം. ആദ്യമായാണ്‌ സ്വകാര്യ സ്‌കൂളിന്‌ സൈനിക്‌ പദവി ലഭിക്കുന്നത്‌. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ സൈനിക് സ്‌കൂൾ സൊസൈറ്റികളാണ് സൈനിക്‌ സ്‌കൂൾ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും.  ബോർഡ് ഓഫ് ഗവർണേഴ്‌സിന്‌ കീഴിലാണ് സൊസൈറ്റിയുടെ പ്രവർത്തനം. സൈനിക സ്‌കൂളുകളിൽ പാഠ്യേതര വിഷയങ്ങളിൽ കായിക ഇനങ്ങൾക്ക്‌ പുറമെ പരേഡ്,  പർവതാരോഹണം, ട്രക്കിങ് തുടങ്ങിയവയിലും പരിശീലനം നൽകും. Read on deshabhimani.com

Related News