സതീശന്റെ വിദേശ പിരിവ്‌ ; സമ്പത്ത്‌ വർധിച്ചതും പരിശോധിക്കും



തിരുവനന്തപുരം 2018ലെ പ്രളയബാധിതർക്ക്‌ വീടുപണിയാനെന്നു പറഞ്ഞ്‌ അനധികൃതമായി വിദേശത്തുനിന്ന്‌ പണം പിരിച്ച്‌ മുക്കിയെന്ന വി ഡി സതീശനെതിരായ പരാതി ശരിവയ്ക്കുന്ന തെളിവ്‌ ബന്ധപ്പെട്ട ഏജൻസിക്ക്‌ മുമ്പിൽ ഹാജരാക്കിയെന്ന്‌ പരാതിക്കാർ. 2001ൽ 18 ലക്ഷം വിലവരുന്ന കുടുംബസ്വത്തിന്റെ ഒരു ഭാഗം മാത്രമാണ്‌ സതീശനുണ്ടായിരുന്നതെങ്കിൽ 2021ലെ തെരഞ്ഞെടുപ്പിൽ തന്റേയും ഭാര്യയുടെയും പേരിൽ ആറുകോടിയുടെ സ്വത്ത്‌ ഉണ്ടെന്ന്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, ഇതു കൂടാതെ ബിനാമി പേരിൽ കോടികളുടെ സ്വത്ത്‌ സമ്പാദിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇക്കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചേക്കും. പറവൂരിൽ ആദ്യമായി മത്സരിക്കുമ്പോൾ സഹോദരങ്ങളുടേത്‌ അടക്കം കുടുംബത്തിന്‌ 18 ലക്ഷം രൂപയുടെ സ്വത്ത്‌ മാത്രമാണുണ്ടായിരുന്നത്‌. യൂത്ത്‌ കോൺഗ്രസ്‌ നേതാവായിരുന്ന രാജേന്ദ്രപ്രസാദിന്‌ കണയന്നൂർ അഡീഷണൽ തഹസിൽദാർ വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ കുടുംബസ്വത്ത്‌ വിവരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അഞ്ച്‌ ഘട്ടത്തിലായി 22 വർഷം എംഎൽഎയായി പ്രവർത്തിച്ച സതീശൻ പദവി ദുരുപയോഗംചെയ്ത്‌ സ്വകാര്യ നേട്ടങ്ങളുണ്ടാക്കിയെന്നാണ്‌ പരാതിയിലുള്ളത്‌. എറണാകുളത്ത്‌ കെഎസ്‌യു–- യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തനകാലത്ത്‌ മണിചെയിൻ നടത്തി പണമുണ്ടാക്കിയെന്നും ആരോപണമുയർന്നിരുന്നു. വി ഡി സതീശന്റെ പേരിലുള്ള മണിചെയിൻ കൂപ്പണുകളും പരസ്യങ്ങളും അക്കാലത്ത്‌ പുറത്തുവന്നിരുന്നു. സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിരുന്ന ആളാണെന്ന്‌ തെളിയിക്കുന്ന ചരിത്രം വ്യക്തമാക്കുന്നതിന്‌ പരാതിക്കാർ ബന്ധപ്പെട്ട രേഖകളും ഏജൻസികൾക്ക്‌ നൽകിയിരുന്നു. Read on deshabhimani.com

Related News