വേഗം വർധിപ്പിക്കാൻ പദ്ധതിയില്ല ; പരമാവധി വേഗം 57 കി.മീ : റെയിൽവേ



തിരുവനന്തപുരം    കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനും മൂന്നാംപാത നിർമിക്കാനും വന്ദേഭാരത്‌ ട്രെയിൻ അനുവദിക്കാനും പദ്ധതിയുണ്ടെന്ന പ്രചാരണം തള്ളി ദക്ഷിണ റെയിൽവേ. വേഗം വർധിപ്പിക്കാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്ന്‌ ദക്ഷിണ റെയിൽവേ ആസ്ഥാനത്തുള്ള ട്രാൻസ്‌പോർട്ടേഷൻ ബ്രാഞ്ച്‌ അറിയിച്ചു. കേരളത്തിലോടുന്ന ട്രെയിനുകളിൽ പരമാവധി വേഗം 57 കിലോമീറ്ററാണ്‌. നാല്‌ ജനശതാബ്ദി ഓടുന്നതിൽ തിരുവനന്തപുരത്തുനിന്ന്‌ കോഴിക്കോട്‌ പോകുന്ന ട്രെയിനിനു മാത്രമാണ്‌ ഈ വേഗം. ബാക്കി മൂന്നിനും 52നും 54നും ഇടയിൽ മാത്രമാണ്‌ വേഗം. കേരളത്തിന്‌ വന്ദേഭാരത്‌ ട്രെയിൻ അനുവദിക്കാനും നിലവിൽ റെയിൽവേ തീരുമാനിച്ചിട്ടില്ല. ബംഗളൂരു –- കണ്ണൂർ ട്രെയിൻ കോഴിക്കോട്‌വരെ നീട്ടാനുള്ള നിർദേശം റെയിൽവേ ബോർഡിന്റെ പരിഗണനയിലുണ്ടെന്നും തിരുവനന്തപുരം സ്വദേശി അജയ്‌ എസ്‌ കുമാറിന്‌ നൽകിയ വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ പറഞ്ഞു.  അതേസമയം, കേരളത്തിൽ മൂന്നാമത്‌ പാത അനുവദിക്കുന്നു, വന്ദേഭാരത്‌ ട്രെയിൻ കൊണ്ടുവരുന്നു, നിലവിലുള്ള ലൈനിൽ വേഗം 160 കി.മീ. ആക്കുന്നു തുടങ്ങി വൻ പ്രചാരണമാണ്‌ ഒരു വിഭാഗം നടത്തുന്നത്‌. മന്ത്രി വി മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെട്ടും റെയിൽവേയിലെ ചില ബിജെപി  അനുകൂല ഉദ്യോഗസ്ഥരും ചേർന്നാണ്‌ വ്യാജപ്രചാരണം നടത്തുന്നത്‌. സിൽവർ ലൈനിനെ അന്ധമായി എതിർക്കുന്നതിലെ രാഷ്‌ട്രീയ ഗൂഢലക്ഷ്യം മറച്ചുവയ്ക്കാനാണ്‌ പുതിയ പാത, ട്രെയിനുകൾക്ക്‌ 160 കി.മീ. വേഗം, വന്ദേഭാരത്‌ വരുന്നു തുടങ്ങിയ കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്‌. Read on deshabhimani.com

Related News