സ്‌കൂ‌‌ൾ തുറക്കൽ: ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു; പൂർണ പിന്തുണ അറിയിച്ച് സംഘടനകൾ



തിരുവനന്തപുരം > സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഞായറാഴ്‌ച ഡിഇഒ, എഇഒ ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്. അധ്യാപക പരിശീലനം സംബന്ധിച്ച കാര്യങ്ങളും കോവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകൾ നടത്തുന്നതിനുള്ള സാഹചര്യങ്ങളും ചർച്ച ചെയ്‌തു. നിശ്ചിത ദിവസത്തിനകം ക്ലാസുകൾ തുടങ്ങാൻ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്‌കൂളുകളിൽ പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ട്. കഴിഞ്ഞ മൂന്നു നാല് ദിവസത്തിനകം സമൂഹത്തിന്റെ പരിച്ഛേദമായി നിരവധി സംഘടനകളുടെ യോഗങ്ങൾ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. ഇതുസംബന്ധിച്ച മാർഗ രേഖ അഞ്ചാം തിയതി പുറത്തിറക്കാൻ ഉള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. അധ്യാപക സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും  യോഗങ്ങൾ ചേർന്നു. സ്‌കൂ‌ൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂർണ പിന്തുണയാണ് ഈ സംഘടനകൾ അറിയിച്ചത്. ഡിഡിഇ, ആർഡിഡി, എഡി ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ ചേരുകയുണ്ടായി. മേയർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ തദ്ദേശ ഭരണ സ്ഥാപന മേധാവികളും പിന്തുണ ഉറപ്പ് നൽകി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻബാബു എന്നിവരും യോഗത്തിൽ സംബന്ധിച്ചു. Read on deshabhimani.com

Related News