പടിഞ്ഞാറൻ കൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കും



മട്ടാഞ്ചേരി മണിക്കൂറുകൾ നീണ്ടുനിന്ന ആശയക്കുഴപ്പങ്ങൾക്ക് അറുതിവരുത്തി പടിഞ്ഞാറൻ കൊച്ചിയിൽ നിയന്ത്രണങ്ങൾ ശക്തമായിത്തന്നെ നടപ്പാക്കാൻ പൊലീസ്‌. ഞായറാഴ്ച രാത്രിയോടെ  പടിഞ്ഞാറൻ കൊച്ചിയിലെ നാല് പ്രധാന പാലങ്ങളായ തോപ്പുംപടി പഴയ പാലം, ബിഒടി പാലം, ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം, ഇടക്കൊച്ചി പാലം എന്നിവ അടച്ചു. എന്നാൽ, രാവിലെ പാലം തുറന്നതിനാൽ നിരവധി വാഹനങ്ങൾ കടന്നുപോയി. എട്ടരയോടെ  പാലം അടച്ചപ്പോഴും നൂറുകണക്കിന്‌ വാഹനങ്ങൾ പാലത്തിനടുത്ത്‌ എത്തിയതോടെ വീണ്ടും നിയന്ത്രണങ്ങളോടെ വാഹനങ്ങൾ കടത്തിവിട്ടു. പകൽ ഒന്നരയോടെ പാലം പൂർണമായി തുറന്നിട്ടു.  എന്നാൽ, രാത്രിയോടെ പൊലീസ് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. രോഗവ്യാപനം രൂക്ഷമായ ഫോർട്ടുകൊച്ചി ക്ലസ്റ്ററിൽ ഒന്നുമുതൽ 28 വരെയുള്ള ഡിവിഷനുകൾ കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറൻ കൊച്ചിയിലെ നാല് പാലങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. തോപ്പുംപടി ബിഒടി പാലത്തിൽ അവശ്യസേവനങ്ങളുമായി എത്തുന്നവരെയും ഹൈവേയിലൂടെ വരുന്ന കണ്ടെയ്‌ൻമെന്റ്‌ സോണിൽ നിർത്താത്ത ദീർഘദൂര ബസുകൾ, ട്രക്കുകൾ തുടങ്ങിയവയെയും മാത്രമേ പ്രവേശിപ്പിക്കൂ. കണ്ടെയ്‌ൻമെന്റ്‌ സോണായി നിശ്ചയിച്ച ക്ലസ്റ്ററിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ എട്ടുമുതൽ  ഒന്നുവരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ.  ഇതുമായി ബന്ധപ്പെട്ട് പൊലീസ് ജനങ്ങൾക്ക് മൈക്കിലൂടെ അറിയിപ്പും നൽക്കും. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം. Read on deshabhimani.com

Related News