ഒരുമാസം ; കട്ടപ്പുറത്തുനിന്ന്‌
 400 ബസ്‌ നിരത്തിലേക്ക്‌ , അറ്റകുറ്റപ്പണി ട്രാക്കിൽ



തിരുവനന്തപുരം അറ്റകുറ്റപ്പണി ട്രാക്കിലായതോടെ കെഎസ്‌ആർടിസി ബസുകൾ റോഡിൽ നിറയുന്നു. ആയിരത്തിലേറെ ബസാണ്‌ ഏപ്രിലിൽ കട്ടപ്പുറത്ത്‌ കിടന്നതെങ്കിൽ മേയിൽ അത്‌  618  ആയി.  284 സ്വിഫ്‌റ്റ്‌ ബസ്‌ ഉൾപ്പെടെ കെഎസ്‌ആർടിസിയിൽ 5553 ബസുണ്ട്‌. ഇതിൽ  2831 എണ്ണവും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ്‌.15 വർഷ കാലാവധി കഴിഞ്ഞ 103 ബസുണ്ട്‌. ഫിറ്റ്‌നസ്‌ എടുത്തശേഷം ഈമാസം ഇവയും നിരത്തിലിറക്കും.  ബാക്കിയുള്ളവയിൽ ഏറെയും കോവിഡ്‌ കാലത്ത്‌ ഗ്യാരേജിൽ  ഒതുക്കിയതാണ്‌.  ഏറ്റവും കൂടുതൽ ബസ്‌ കട്ടപ്പുറത്തുള്ളത്‌ തിരുവനന്തപുരം ജില്ലയിലാണ്‌–- 242. മലബാർ ജില്ലകളിൽ കട്ടപ്പുറത്തുള്ള ബസിന്റെ എണ്ണം നാമമാത്രമാണ്‌. പ്രതിദിന കലക്‌ഷൻ എട്ടുകോടിയാക്കാനുള്ള നടപടിയുടെ ഭാഗമാണ്‌ കൂടുതൽ ബസ്‌ നിരത്തിൽ ഇറക്കുന്നത്‌. ജില്ലകളിൽ ബസുകൾ ആറുമാസത്തിലൊരിക്കൽ സർവീസ്‌ ചെയ്യാൻ തുടങ്ങി.  ഗ്യാരേജുകളിലെ സ്‌റ്റോറിൽ മുൻകൂട്ടി സ്‌പെയർ സ്‌പാർട്‌സ്‌ ഉറപ്പാക്കും. കഴിഞ്ഞദിവസം തൊഴിൽ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ  മെക്കാനിക്കൽ ജീവനക്കാരുടെ ഡ്യൂട്ടി ശാസ്‌ത്രീയമായി  ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. സിംഗിൾ ഡ്യൂട്ടി വ്യാപകമാകുന്നതിന്റെ പോരായ്‌മ പരിഹരിക്കാനും നടപടി പുരോഗമിക്കുന്നു. Read on deshabhimani.com

Related News