ചെല്ലാനത്തിന്‌ മാറ്റുകൂട്ടി
കടല്‍ത്തീര നടപ്പാത



പള്ളുരുത്തി ചെല്ലാനം തീരത്തിന്റെ മുഖച്ഛായ മാറ്റിമറിച്ച ടെട്രാപോഡ് കടല്‍ഭിത്തിക്ക് മാറ്റുകൂട്ടുകയാണ്‌ ചെല്ലാനത്തെ സമാന്തര കടല്‍ത്തീര നടപ്പാത. സംസ്ഥാന സര്‍ക്കാര്‍ 344 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ടെട്രാപോഡ്‌ കടല്‍ഭിത്തി നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോൾ തീരജനതയുടെ സുരക്ഷയ്ക്കൊപ്പം വിനോദസഞ്ചാരത്തിനുകൂടി മുതൽക്കൂട്ടാകും കടല്‍ത്തീര നടപ്പാത നിർമാണം. കടല്‍ഭിത്തി നിര്‍മാണത്തിനൊപ്പം കടലിന് അഭിമുഖമായി ഒരുങ്ങുന്ന വാക്‌ വേ വിനോദസഞ്ചാരത്തിന്റെ നാഴികക്കല്ലായി മാറുമെന്നാണ്‌ പ്രതീക്ഷ. കേരളത്തില്‍ അപൂര്‍വമായി കാണുന്ന ടെട്രാപോഡ് കടല്‍ത്തീര നടപ്പാത മത്സ്യത്തൊഴിലാളി ഗ്രാമമായ ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിനൊപ്പം വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാകും. സ്വദേശികള്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനും കായികപ്രേമികളായ ചെറുപ്പക്കാര്‍ക്ക് വ്യായാമം ചെയ്യാനും സൗകര്യപ്രദമായ രീതിയിലാണ് നടപ്പാതയുടെ നിർമാണം. ചെല്ലാനത്തെ 17 കിലോമീറ്റര്‍ തീരദേശത്ത് നടപ്പാക്കുന്ന ടെട്രാപോഡ് കടല്‍ഭിത്തിയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കടല്‍ഭിത്തിക്ക് മുകളിലായി 7.3 കിലോമീറ്റര്‍ നീളത്തിലാണ് നടപ്പാത പണികഴിപ്പിച്ചത്‌. ചെല്ലാനം സീ വാക്‌ വേ ഉടന്‍തന്നെ നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മാണം പുതിയ വാക്‌ വേയ്ക്കുസമീപം പുരോഗമിക്കുന്നത് കൊച്ചി തീരദേശ വിനോദസഞ്ചാരത്തിന്റെ മാറ്റുകൂട്ടുകയാണ്. Read on deshabhimani.com

Related News