ഓപ്പറേഷന്‍ ബ്രേക് ത്രൂ; നവീകരണം വിലയിരുത്തി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓപ്പറേഷൻ ബ്രേക് ത്രൂ പദ്ധതിയുടെ ഭാഗമായുള്ള നവീകരണം കലക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ വിലയിരുത്തി. മുല്ലശേരി കനാൽ, എറണാകുളം ടൗൺഹാളിന് സമീപമുള്ള പ്രദേശങ്ങൾ, ഇഎസ്‌ഐ ആശുപത്രി പരിസരം, ഹൈക്കോടതി, ബാനർജി റോഡ്, എംജി റോഡ് തുടങ്ങിയ ഭാഗങ്ങളാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി സംഘം വിലയിരുത്തി. ഓരോ ഭാഗത്തെയും തല്‍സ്ഥിതിയും സ്വീകരിക്കുന്ന നടപടികളും കലക്ടർ ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. ഹൈക്കോടതി നിയമിച്ച അമിക്കസ്‌ക്യൂറിമാരായ അഡ്വ. എ ജി സുനിൽ കുമാർ, അഡ്വ. ഗോവിന്ദ് പത്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ ഉഷ ബിന്ദുമോൾ, മൈനർ ഇറിഗേഷൻ, കൊച്ചിൻ കോർപറേഷൻ, വാട്ടർ അതോറിറ്റി, പൊലീസ്, ഫയർ, റെയിൽവേ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ബ്രേക് ത്രൂ പദ്ധതി നടപ്പാക്കുന്നത്. Read on deshabhimani.com