കേന്ദ്ര ബജറ്റിന്റെ ജനവിരുദ്ധത പ്രതിഫലിച്ച്‌ സഭാതലം



തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെ ബജറ്റിലെ ജനവിരുദ്ധത തുറന്നുകാട്ടി നിയമസഭയിലെ നന്ദിപ്രമേയ ചർച്ച. സാധാരണക്കാർക്ക്‌ ദുരിതവും സമ്പന്നർക്ക്‌ അമൃതും നൽകുന്ന ബജറ്റിന്റെ ഉള്ളടക്കം എൽഡിഎഫ്‌ അംഗങ്ങൾ സഭയിൽ ഉന്നയിച്ചപ്പോൾ യുഡിഎഫ്‌ അംഗങ്ങൾക്ക്‌ അത്‌ വിഷയമായതുമില്ല. ദാരിദ്ര്യം വർധിപ്പിക്കുന്ന നിർദേശങ്ങളാണ്‌ ബജറ്റിലുള്ളതെന്ന്‌ കെ കെ ശൈലജ പറഞ്ഞു. ഭക്ഷ്യ സബ്‌സിഡിയും ഗ്രാമവികസന ഫണ്ടും കർഷക പെൻഷനുള്ള വിഹിതവും മദ്രസകൾക്കും തൊഴിലുറപ്പ്‌ പദ്ധതിക്കുമുള്ള ബജറ്റ്‌ വിഹിതവും വെട്ടിക്കുറച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. അമൃതകാലത്തിന്റെ കേളികൊട്ടല്ല, ദുരിതകാലത്തിന്റെ വേതാളരാഗമാണ്‌ ബജറ്റെന്ന്‌ പി ബാലചന്ദ്രൻ പറഞ്ഞു. മലയാളികളെ പൂർണമായി അവഗണിച്ച ബജറ്റിനെക്കുറിച്ച്‌ യുഡിഎഫ്‌ അംഗങ്ങൾ മിണ്ടിയില്ലെന്നും പി ബാലചന്ദ്രൻ ഓർമിപ്പിച്ചു. കോൺഗ്രസിന്റെ ഭാരത്‌ ജോഡോ യാത്രയിൽ പങ്കെടുക്കാത്തതിൽ സിപിഐ എമ്മിനെ വിമർശിച്ചവർ കണ്ണൂരിൽ പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന്‌ ശശി തരൂരിനെ വിലക്കിയത്‌ കെ കെ ശൈലജ ഓർമിപ്പിച്ചു.  ചർച്ചയിൽ എം എം മണി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുരളി പെരുനെല്ലി, കെ പി കുഞ്ഞമ്മദ്‌കുട്ടി, ദലീമ ജോജോ, കെ കെ രാമചന്ദ്രൻ, കെ പി മോഹനൻ, പി മമ്മിക്കുട്ടി, സി കെ ആശ, ടി സിദ്ദിഖ്‌, നജീബ്‌ കാന്തപുരം, ഷാഫി പറമ്പിൽ, പി കെ കുഞ്ഞാലിക്കുട്ടി, വി ഡി സതീശൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News