എൽഡിഎഫിന് വോട്ട് ചെയ്‌ത് വെട്ടിലായി യുഡിഎഫ് സ്ഥാനാർഥി
കൂത്താട്ടുകുളം നഗരസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർലമെന്ററി പാർടി നേതാവും യുഡിഎഫ് വൈസ് ചെയർമാൻ സ്ഥാനാർഥിയുമായ പ്രിൻസ് പോൾ ജോൺ ആദ്യം വോട്ട് രേഖപ്പെടുത്തിയത് എതിർസ്ഥാനാർഥി സണ്ണി കുര്യാക്കോസിന്. വോട്ടിങ് കഴിഞ്ഞശേഷം വരണാധികാരിയും ഉദ്യോഗസ്ഥരും യുഡിഎഫ് കൗൺസിലർമാരും ആവശ്യപ്പെട്ടിട്ടും വോട്ട് ബാലറ്റ് പെട്ടിയിൽ ഇടാൻ കൂട്ടാക്കാതെ പ്രിൻസ് പോൾ ജോൺ ഇരിപ്പിടത്തിൽ തുടർന്നു. വോട്ടെടുപ്പ് പൂർത്തിയാക്കി വരണാധികാരി 24 വോട്ടുകൾ എണ്ണി രേഖപ്പെടുത്തി. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രിൻസ് പോൾ ജോൺ സ്വന്തം പേരിനുനേരെകൂടി ഗുണനചിഹ്നം രേഖപ്പെടുത്തി ബാലറ്റ് വരണാധികാരിക്ക് കൈമാറിയതായി സഹകൗൺസിലർമാർ പറഞ്ഞു. എന്നാൽ, സമയം കഴിഞ്ഞതിനാൽ പോളിങ്ങിൽനിന്ന് വിട്ടുനിൽക്കുന്ന വിഭാഗത്തിൽ പരിഗണിച്ചതായി വരണാധികാരി ശ്യാമ ലക്ഷ്മി അറിയിച്ചു. 25 അംഗ കൗൺസിലിൽ 13 വോട്ടുകൾ സണ്ണി കുര്യാക്കോസ് നേടി. എൽഡിഎഫ് ധാരണപ്രകാരം ഉപാധ്യക്ഷ അംബിക രാജേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 25 അംഗ കൗൺസിലിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. Read on deshabhimani.com