തുല്യത എ പ്ലസിൽ പാസായി ; നീതു കോളേജിലേക്ക്
കൊച്ചി ഹയർ സെക്കൻഡറി തുല്യതാപരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കടുങ്ങല്ലൂർ മുപ്പത്തടം സ്വദേശി നീതു അശോകന് ഇനി ആലുവ യുസി കോളേജിൽ ബിഎ ഹിസ്റ്ററി പഠിക്കാം. തുല്യതാപരീക്ഷ വിജയിച്ച്, ജില്ലയിൽ ആദ്യമായി ഏകജാലക സമ്പ്രദായത്തിലൂടെ റെഗുലർ കോളേജിൽ പ്രവേശനം നേടിയ രണ്ടുപേരിൽ ഒരാളാണ് നീതു. ബിരുദ പഠനത്തിനൊപ്പം സർക്കാർ ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഈ മുപ്പതുകാരി. മുപ്പത്തടം ഗവ. സ്കൂളിൽ സയൻസ് വിഷയത്തിൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ നീതു ഒരുവിഷയത്തിന് തോറ്റു. ആ വിഷയം എഴുതിയെടുക്കാതെ നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സിന് ചേർന്നു. കോഴ്സ് പൂർത്തിയാക്കി അഞ്ചുവർഷം വിവിധ നഴ്സറികളിൽ അധ്യാപികയായി. ഇതിനിടെയാണ് മുപ്പത്തടം സ്വദേശി വി ജി ജിനീഷുമായുള്ള വിവാഹം. മകൾ ദക്ഷയ ജനിച്ചതോടെ ജോലി ഉപേക്ഷിച്ചു. ഈ സമയത്താണ് തുല്യതാ പഠനക്ലാസിനെക്കുറിച്ച് അറിഞ്ഞത്. പ്രേരക് വി വി സിനിയോട് കാര്യംപറഞ്ഞതോടെ ഏലൂർ ഗവ. സ്കൂളിലേക്ക് പഠനത്തിനായി ക്ഷണിച്ചു. പല കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന 35 പേർക്കൊപ്പം ഹ്യുമാനിറ്റീസ് വിഷയത്തിൽ പഠനം ആരംഭിച്ചു. പ്ലസ്‌വൺ മുഴുവൻ മാർക്കോടെ എ പ്ലസ് നേട്ടം. എന്നാൽ, മകൻ ദേവാനന്ദിനെ ഗർഭം ധരിച്ചതോടെ മുപ്പത്തടത്തുനിന്ന് ഏലൂർ ഗവ. സ്കൂളിലെത്തിയുള്ള പഠനം ബുദ്ധിമുട്ടായി. ഭർത്താവ് ജിനീഷും അധ്യാപകരും സഹപാഠികളും പൂർണ പിന്തുണ നൽകി. യുട്യൂബ് ക്ലാസുകളും തുണയായി. പ്ലസ്‌ടു ഫലം വന്നപ്പോൾ ജില്ലയിൽനിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ രണ്ടുപേരിൽ ഒരാളായി നീതു. ഏലൂർ സ്കൂളിൽ നീതുവിനൊപ്പം പരീക്ഷയെഴുതിയ പി എസ് സഹീറയാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റൊരാൾ. സഹീറയ്ക്ക് തൃക്കാക്കര ഭാരത്‌മാതാ കോളേജിൽ ബിഎ ഇംഗ്ലീഷിനാണ് പ്രവേശനം ലഭിച്ചത്. Read on deshabhimani.com