സ്വകാര്യ ആശുപത്രിയിലെ 3 ജീവനക്കാർക്ക്‌ കോവിഡ്‌



കാസർകോട‌് കാസർകോട്‌  കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിന്‌ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മൂന്ന്‌ ജീവനക്കാർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു.  മുൻകരുതലില്ലാതെ പ്രവർത്തിച്ചതാണ്‌ ജീവനക്കാരെ കോവിഡ്‌ രോഗബാധിതരാക്കിയത്‌. ഇവിടെ ചികിത്സതേടിയ രോഗി മരിച്ചത്‌ കോവിഡ്‌ ബാധിച്ചാണെന്ന്‌ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നിട്ടും ആശുപത്രി മാനേജ്‌മെന്റ്‌ ഗൗരവമായി എടുത്തില്ല.വീഴ്‌ച വരുത്തിയപ്പോഴൊക്കെ ആശുപത്രി മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാട്‌ ചില ഭാഗങ്ങളിൽനിന്നുണ്ടായി. ഇതാണ്‌ പ്രശ്‌നം വഷളാക്കിയത്‌. രോഗിയുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിൽ വിടണമെന്ന്‌  ആരോഗ്യവിഭാഗം ആവശ്യപ്പെട്ടപ്പോൾ  ചുരുക്കം ചിലരെ നിരീക്ഷണത്തിലാക്കി "കടമ' നിർവഹിക്കുകയായിരുന്നു. രോഗിയുമായി സമ്പർക്കമുള്ള നേഴ്‌സുമാരും സ്വീപ്പർമാരും ഉൾപ്പെടെയുള്ള പലരെയും നിർബന്ധിച്ച്‌ ജോലിചെയ്യിക്കുന്നുണ്ട്‌.  മൂന്ന്‌ ജീവനക്കാർക്കാണ്‌ രോഗം സ്ഥിരീകരിച്ചതെങ്കിലും കൂടുതൽപേരിലേക്ക്‌ വൈറസ്‌ കടന്നിട്ടുണ്ടോയെന്ന ആശങ്കയുണ്ട്‌. അടുത്ത ദിവസങ്ങളിലായി ചികിത്സ തേടിയെത്തിയ രോഗികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ  രോഗഭീതിയിലാണ്‌.      ചികിത്സയിലുള്ള രോഗിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചാൽ  ആശുപത്രി അടച്ചിട്ട്‌ അണുമുക്തമാക്കുകയും രോഗിയുമായി സമ്പർക്കമുള്ള മുഴുവൻ ജീവനക്കാരെയും നിരീക്ഷണത്തിലാക്കുകയും ചെയ്യും.  ഇത്തരത്തിൽ അടച്ചിട്ട നിരവധി ആശുപത്രികൾ ജില്ലയിലുണ്ട്‌. ഇവിടങ്ങളിലെ ഡോക്ടർമാരും നേഴ‌്സുമാരും ഉൾപ്പെടെയുള്ളവർ 14 ദിവസം നിരീക്ഷണത്തിൽ പോയി. പിസിആർ ടെസ‌്റ്റ‌് നടത്തി കോവിഡ‌് ബാധിച്ചിട്ടില്ലെന്ന‌് ഉറപ്പുവരുത്തിയാണ്‌ ജോലിയിൽ തിരികെ പ്രവേശിച്ചത‌്. ഒരാൾ മരിച്ചപ്പോൾ രണ്ടുദിവസം ജനാർദന ആശുപത്രി അടച്ചിട്ട്‌ അണുമുക്തമാക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിർദേശിച്ചിരുന്നു. Read on deshabhimani.com

Related News