അലർച്ചയോടെ ‘നരസിംഹ’മെത്തി അരങ്ങിൽ കഥകളി നിറഞ്ഞു
ഉദുമ താടിവേഷത്തിന്റെ രൗദ്രപ്രകടനത്തിനും അതിന്റേതായ സൗന്ദര്യമുണ്ടെന്ന് തെളിയിച്ചത് മറ്റാരുമായിരുന്നില്ല. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡിവെെഎസ് പി ഡോ. വി ബാലകൃഷ്ണൻ. അച്ഛനും കഥകളി ആചാര്യനുമായ നാട്യരത്നം കണ്ണൻ പാട്ടാളിയുടെ അനുസ്മരണസദസിലാണ് മകൻ താടിവേഷത്തിൽ നിറഞ്ഞാടിയത്. താടിവേഷത്തോടൊപ്പം പച്ചയും കത്തിയും കരിയുമെല്ലാം മിഴിവോടെ അവതരിപ്പിക്കുന്ന വി ബാലകൃഷ്ണൻ ‘പ്രഹ്ലാദചരിതം’ കഥകളിയിലാണ് നരസിംഹ മൂർത്തിയായത്. കലാനിലയം വാസുദേവൻ ഹിരണ്യകശ്യപുവായും കോട്ടക്കൽ മനോജ് പ്രഹ്ലാദനായും ഇരിങ്ങാലക്കുട ബാലുമുരളീധരൻ ശുക്രാചാര്യരായും വേഷമിട്ടു. കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്‌റ്റാണ് അനുസ്‌മരണം സംഘടിപ്പിച്ചത്. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഡോ. എ എം ശ്രീധരൻ അധ്യക്ഷനായി. നാട്യാചാര്യ പുരസ്കാരം സദനം രാമൻകുട്ടിക്ക് മട്ടന്നൂർ ശങ്കരൻ കുട്ടിയും പ്രതിഭാ പുരസ്കാരം വെള്ളോറ സുകുമാരന് മുൻ എംഎൽഎ കെ കുഞ്ഞിരാമനും സമ്മാനിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരന്മാരെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം കുമാരൻ, പി ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം വി ഗീത, എ മണികണ്ഠൻ, എം പി ജയശ്രീ, ഡോ. ആർ ചന്ദ്രബോസ്, ഷിജിൻ പറമ്പത്ത്, സാജിത് മൗവൽ, ബാലൻ കുതിരക്കോട്, വി കൃഷ്ണൻ , ഗംഗാധരൻ പൊടിപ്പള്ളം, കെ ശിവരാമൻ മേസ്ത്രി, പി വി ഭാസ്കരൻ, മുരളി, നാസർ തിരുവക്കോളി, വി വി സുകുമാരൻ, എ കെ ഉദയഭാനു തുടങ്ങിയവർ സംസാരിച്ചു. കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. Read on deshabhimani.com