സമൂഹ വ്യാപനം: ആശങ്ക വേണ്ട



കാസർകോട്‌ ജില്ലയിലെ കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാണെന്നും സമൂഹവ്യാപനമെന്ന ആശങ്കയ്‌ക്ക്‌ നിലവിൽ അടിസ്ഥാനമില്ലെന്നും കലക്ടർ ഡോ. ഡി സജിത്ബാബു അറിയിച്ചു. ജില്ലയിലെ പരിമിതസാഹചര്യത്തിൽ ഇതുവരെ കോവിഡ് ബാധിച്ച്‌ ഒരാൾപോലും മരിച്ചില്ലെന്നത്‌  നേട്ടമാണ്. രണ്ടാംഘട്ടത്തിൽ 70 പേർക്കും മൂന്നാംഘട്ടത്തിൽ 11 പേർക്കും മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.  ഫെബ്രുവരി മൂന്നിനാണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത്.മാർച്ച് 14 നാണ് അടുത്ത പോസിറ്റീവ് കേസ്‌. മാർച്ച് 17ന് മൂന്നാമത്തെ കേസും സ്ഥിരീകരിച്ചു. പിന്നീട്‌  രോഗികൾ വർധിച്ചു.  ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്  വുഹാനിൽനിന്നും വന്നയാൾക്കാണ്. മാർച്ച് 14 മുതൽ മെയ് ഒന്നുവരെ 178 കോവിഡ് കേസുകളായിരുന്നു. ഇതിൽ 108 എണ്ണം വിദേശത്തുനിന്നും 70 എണ്ണം സമ്പർക്കത്തിലൂടെയും സ്ഥിരീകരിച്ചവയാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരിൽ 97.1 ശതമാനം (68 പേർ) പേരും കോവിഡ് രോഗികളോടൊപ്പം ഒരേ വീട്ടിൽ താമസിച്ചവരാണ്‌.  മെയ് രണ്ടുമുതൽ ജൂൺ 28 വരെ 261 കേസുണ്ടായി. ഇതിൽ 107 എണ്ണം വിദേശങ്ങളിൽനിന്നും 137 എണ്ണം ഇതര സംസ്ഥാനങ്ങളിൽനിന്നും ഉള്ളതായിരുന്നു. മൂന്നാംഘട്ടത്തിൽ 4.31 ശതമാനം (11 പേർ) പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. 34 ദിവസത്തിനിടെ ജില്ലയിൽ ആർക്കും സമ്പർക്കത്തിലൂടെ  സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ  നിലവിൽ സമൂഹവ്യാപനമെന്ന ആശങ്കയ്‌ക്ക്‌ വകയില്ല.  ജാഗ്രത കൈവിടരുതെന്നും  കലക്ടർ അറിയിച്ചു. Read on deshabhimani.com

Related News