6,500 കോടിയുടെ പദ്ധതികൾ പരിഗണനയിലെന്ന്‌ മുഖ്യമന്ത്രി



ചെറുവത്തൂർ കാസർകോട്‌ വികസന പാക്കേജിൽ 6,500 കോടിയുടെ പുതിയ വികസന പദ്ധികൾ ഉൾപെടുത്തുന്നത്‌ സർക്കാരിന്റെ അടിയന്തിര പരിഗണനയിൽ. എം രാജഗോപാലൻ എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്‌.  പത്തുവർഷത്തെ ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനമാണ്‌ പാക്കേജിന്റെ ഉദ്ദേശ്യം. മാറിയ കാഴ്ചപ്പാടും നിലവിലെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലവും പരിഗണിച്ച് 5,500 കോടിയുടെ ചീമേനി പവർ പ്ലാന്റ്, 1,000 കോടിയുടെ ഇരുമ്പയിർ  പ്ലാന്റ്‌ എന്നിവ ഇപ്പോൾ നടപ്പിലാക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്‌.   കാസർകോട്‌ വികസന പാക്കേജിനായി തയ്യാറാക്കിയ 1,1123.07 കോടി രൂപയുടെ അടങ്കലിൽ വരുന്ന പദ്ധതികളായിരുന്നു ഇവ.  അതുകൊണ്ടുതന്നെ  6,500 കോടി വരുന്ന പുതിയ പദ്ധതികൾ സർക്കാറിലേക്ക് അംഗീകാരത്തിനായി സമർപിച്ചിരുന്നു.  1,594 കോടിയുടെ ജലസുരക്ഷാ പദ്ധതി, 366 കോടിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതി,  2,959 കോടിയുടെ സാമ്പത്തിക സുരക്ഷാ പദ്ധതി, 1,579 കോടിരൂപയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി എന്നിവയാണ്‌ നടപ്പാക്കുക. ഈ പദ്ധതികൾ സംസ്ഥാന ആസുത്രണ ബോർഡ് പരിശോധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാന എംപവേർഡ് കമ്മിറ്റിയുടെ ശുപാർശ സഹിതം ധനകാര്യ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്‌.  പുതിയ പദ്ധതികൾ നടപ്പിലാകുന്നതോടെ ജില്ലയുടെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.   Read on deshabhimani.com

Related News