ചാകരയില്ല; മത്സ്യത്തൊഴിലാളികൾക്ക് സങ്കടക്കടൽ
ഉദുമ കാലാവസ്ഥ ചതിച്ചപ്പോൾ പതിവായി കിട്ടാറുള്ള ചാകര ഇക്കുറി ലഭിക്കാത്തത് മത്സ്യത്തൊഴിലാളികളെ സങ്കടത്തിലാക്കി. മഴ ശക്തമാകുമ്പോൾ കടൽ ഇളകും. പിന്നെ കടപ്പുറത്തിന് ചാകരയാണ്. എല്ലാവർഷവും ജൂൺ ആദ്യം ചാകര പതിവുള്ളതാണ്. കാലാവസ്ഥയിൽ വന്ന മാറ്റം ഏറെ ബാധിച്ചത് മീൻപിടിത്തക്കാരെയാണ്. കടപ്പുറത്ത് മീൻപിടിത്ത വലകളുടെ കേടുപാടുതീർത്ത് അടുത്തചാകരയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് പള്ളിക്കര, ബേക്കൽ, തൃക്കണ്ണാട്, കോട്ടിക്കുളം, കീഴൂർ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ. ജില്ലയിൽ കടൽതീര മേഖലകളിൽ ഇതാണ് സ്ഥിതി. സർക്കാർ നടപ്പാക്കുന്ന ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ ആശ്വാസപദ്ധതിയാണ് ഇവർക്ക് ആശ്വാസമാകുന്നത്. കഴിഞ്ഞ സെപ്‌തംബർമുതൽ ഫെബ്രുവരിവരെ 250രൂപ വീതം അടച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മാർച്ച്‌മുതൽ മെയ്‌വരെ കിട്ടേണ്ട 1500 വീതമുള്ള ആശ്വാസ തുക ഉടൻ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. Read on deshabhimani.com