മംഗളൂരു വെൻലോക്‌ ആശുപത്രി ഇനി കൊറോണ രോഗികള്‍ക്കുമാത്രം



മംഗളൂരു മംഗളൂരുവിലെ സർക്കാർ വെൻലോക് ആശുപത്രി കൊറോണ ചികിത്സയ്‌ക്ക് മാത്രമായുള്ള പ്രത്യേക ആശുപത്രിയാക്കി. മറ്റു രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 218 രോഗികളെ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക്‌ മാറ്റും. വെൻലോക് ആശുപത്രിയിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വകാര്യ ആശുപത്രികളിലും ഇവർക്ക്‌ ലഭ്യമാക്കും. ഇതിനു വേണ്ടിവരുന്ന ചെലവ് സർക്കാർ വഹിക്കും.   വെൻലോക് ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബിൽഡിങ്ങിലുള്ള 250 കിടക്കകൾ കൊറോണ സ്ഥിരീകരിച്ചവരെ ചികിത്സിക്കാനായി  മാറ്റിവയ്‌ക്കും. ആയുഷ് ബിൽഡിങ്ങിലെ 20 കിടക്കകൾ നിരീക്ഷണത്തിലുള്ളവർക്കായും ഉപയോഗിക്കും. വാർഡുകളിലെ 705 കിടക്കകൾ ആവശ്യാനുസരണം ഘട്ടം ഘട്ടമായി കൊറോണ ബാധിതർക്കായി ഉപയോഗിക്കും.      വെൻലോക് ആശുപത്രിയിൽ നിലവിൽ 32 വെന്റിലേറ്ററുകൾ ഉണ്ട്. ഒരാഴ്ചക്കകം 100 എണ്ണംകൂടി സ്ഥാപിക്കും. ആവശ്യമെങ്കിൽ നഗരത്തിലെ മുഴുവൻ സ്വകാര്യ മെഡിക്കൽ കോളേജുകളിലും 20 വീതം ഐസൊലേഷൻ വാർഡ്‌ തുറക്കും.    കൊറോണയുടെ പശ്ചാത്തലത്തിൽ മംഗളൂരു നഗരത്തിലെ വ്യാപാരകേന്ദ്രമായ സെൻട്രൽ മാർക്കറ്റിൽ പൊതുജനങ്ങൾക്ക്‌  പ്രവേശനം നിരോധിച്ചു. രാവിലെ ആറുമുതൽ 10 വരെ ചില്ലറ വിൽപ്പനക്കാർക്ക് അവശ്യസാധനങ്ങൾ വാങ്ങാം. അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവയ്‌പ്പ്‌ തടയാൻ കർശന നടപടികൾ സ്വീകരിച്ചുതുടങ്ങി. Read on deshabhimani.com

Related News