ഹാപ്പി ബർത്ത്‌ഡേ കാസർകോട്



കാസർകോട്‌  മുപ്പത്തി എട്ട്‌ വയസായ ജില്ല കൂടുതൽ യുവത്വത്തിലേക്ക്‌. നാടും നഗരവും ഒരുപോലെ വികസനത്തിന്റെ വഴികളിലാണ്‌. 1984 മെയ്‌ 24നാണ്‌ ജില്ല പിറന്നത്‌.  കണ്ണൂരിൽ നിന്ന്‌ വേർപെടുത്തി കാസർകോടായപ്പോഴുള്ള ജില്ലയല്ല ഇന്ന്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവായിരുന്നു ജില്ലയെ അലട്ടിയിരുന്നതെങ്കിൽ നല്ല റോഡും മറ്റു സൗകര്യങ്ങളും വന്നതോടെ മലയോര അങ്ങാടികൾ വരെ കൊച്ചു പട്ടണങ്ങളായി. ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. വിദ്യാഭ്യാസ മേഖലകളിലും വൻ മാറ്റമുണ്ടായി. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ കൂറേക്കൂടി അഭിവൃദ്ധി വേണമെന്ന ആവശ്യമുണ്ട്‌.   കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നു തുടങ്ങുന്ന ദേശീയപാതയുടെ പണി അതിവേഗം നടക്കുന്നു. മലയോര പാത അന്തിമഘട്ടത്തിലാണ്‌. തീരദേശപാതയും പുരോഗമിക്കുന്നു. ഗെയിൽ പൈപ്പ്‌ ലൈനിൽ നിന്ന്‌ വീടുകളിലേക്കും വാഹനങ്ങൾക്കും പ്രകൃതിവാതകം നൽകാനുള്ള നടപടി പൂർത്തിയാവുന്നു. വൈദ്യുതി പ്രശ്‌നം പരിഹരിക്കാൻ കാസർകോട്‌ –വയനാട്‌ ഹരിതപവർ ഹൈവേ നിർമാണം തുടങ്ങി. ഉഡുപ്പി– കരിന്തളം 400 കെവി ലൈൻ പദ്ധതിയും പുരോഗമിക്കുന്നു.   വ്യവസായികപിന്നോക്കാവസ്ഥമാറ്റാനുള്ള നടപടിയും ഉർജിതമാണ്‌.  നാലായിരത്തോളം ചെറുകിട സംരംഭങ്ങൾആരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ്‌. രണ്ടരവർഷം പൂട്ടികിടന്ന ഭെൽ ഇഎംഎൽ സംസ്ഥാന പൊതുമേഖലാസ്ഥാപനമായി പ്രവർത്തനം തുടങ്ങി. അസ്‌ട്രാൾ വാച്ച്‌ കമ്പനിയുണ്ടായിരുന്ന സ്ഥലത്ത്‌ പുതിയ വ്യവസായം വരുന്നു. കെ റെയിൽ പദ്ധതിയിൽ പ്രധാന സ്‌റ്റേഷൻ കാസർകോടാണ്‌. അതുകൂടി വരുന്നതോടെ വൻ മാറ്റമാണ്‌ പ്രതീക്ഷിക്കുന്നത്‌.  എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്ന ശേഷം ജില്ലയിലെ സർക്കാർ ആശുപത്രികൾക്കൊക്കെ പുതിയ മുഖമായി. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ താലൂക്ക്‌ ആശുപത്രികളിലടക്കം ഒരുക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രാവിലെ മുതൽ വൈകിട്ട്‌ വരെ ചികിൽസ ലഭിക്കുന്നു. മരുന്നും മറ്റു പരിശോധന സംവിധാനങ്ങളുമുണ്ട്‌. ആശുപത്രികൾ മികവിനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ  നേടി. കാസർകോട്‌ മെഡിക്കൽ കോളേജിന്റെ നിർമാണം പുരോഗമിക്കുന്നു. ആയുർവേദ, ഹോമിയോ ആശുപത്രികളിലും കൂടുതൽ സൗകര്യങ്ങൾ വന്നു.  വിദ്യാലയങ്ങൾ ഭൂരിപക്ഷവും പുതുമോടിയിലായി. പഴയ കെട്ടിടങ്ങൾക്ക്‌ പകരം ഭൂരിപക്ഷം സ്‌കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ ഉയരുകയാണ്‌. Read on deshabhimani.com

Related News