ഗുളികനുമുണ്ട് ഹൈവേ വികസനത്തിനൊപ്പം
കാഞ്ഞങ്ങാട് ദേശീയപാത വികസനത്തിൽ യാതൊരു പരിഭവവും പറയാതെ മാവുങ്കാൽ മൂലക്കണ്ടം ഗുളികൻ ദേവസ്ഥാനം ഒഴിഞ്ഞ് കൊടുത്തു. നൂറ് മീറ്റർ മാറി പുതിയ സ്ഥലത്ത് ഒരുക്കിയ താത്കാലിക ദേവസ്ഥാനത്ത് പ്രതിഷ്ഠയും നടത്തി. മതിയായ രേഖയില്ലാത്തതിനാൽ സർക്കാരിൽ നിന്ന് നഷ്ട പരിഹാരം പോലും കിട്ടാതെയാണ് ഗുളിക ക്ഷേത്രത്തിന്റെ പടിയിറക്കം. കഴിഞ്ഞ തെയ്യംകെട്ട് ഉത്സവത്തിനിടെ സ്ഥലം ഒഴിയുന്ന കാര്യം ഭരണസമിതിക്കാർ ഗുളികനോട് സൂചിപ്പിച്ചിരുന്നു. തനിക്കുള്ള ഇടം താൻ തന്നെ കണ്ടെത്തിക്കോളുമെന്നായിരുന്നു മറുപടി. പതിനാറ് വർഷം മുൻപ് പുനർ നിർമ്മിച്ച ദേവസ്ഥാനത്ത് മൂലക്കണ്ടം ഗുളികൻ ദേവസ്ഥാന സംരക്ഷണ സമിതിയാണ് ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. തുലാം പത്തിന് ശേഷമുള്ള ആദ്യവെള്ളിയാഴ്ച ഗുളികനെ കെട്ടിയാടിക്കും. യാത്രക്കാർ നൽകുന്ന കാണിക്കയാണ് വരുമാനം. ആറുമാസത്തിനകം മറ്റ് സൗകര്യങ്ങൾ ഒരുക്കി സ്ഥിരം പ്രതിഷ്ഠ നടത്തും. ജയൻ പാലക്കാൽ പ്രസിഡന്റും വിനു മൂലക്കണ്ടം സെക്രട്ടറിയും ലതീഷ് വിഷ്ണുമംഗലം ട്രഷററുമായ കമ്മിറ്റിയാണ് ഭാരവാഹികൾ. Read on deshabhimani.com