കർണാടകത്തിൽ സ്ഥലം തട്ടിപ്പ്: 
യുവതി പിടിയിൽ

ശ്രീദേവി


മുള്ളേരിയ  കർണാടകയിൽ 750 ഏക്കർ സ്ഥലം പാട്ടത്തിന്  നൽകാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയായ യുവതി അറസ്റ്റിൽ. കാഞ്ഞങ്ങാട് കൃഷ്ണ മന്ദിരത്തിനടുത്ത് എസ്ബിടി ബ്രാഞ്ചിന് സമീപം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ശ്രീവിദ്യയാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി സുള്ള്യ ആലട്ടി ആലന്തൂർ കല്ലുചേപ്പുവിലെ മുഹമ്മദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു.  കാനത്തൂരിലെ രാജേഷിന്റെ പരാതിയിലാണ് കേസ്. ഇടനിലക്കാരൻ വഴിയാണ് രാജേഷ് ശ്രീവിദ്യയെ പരിചയപ്പെട്ടത്. തുടർന്ന് കർണാടകയിൽ 750 ഏക്കർ സ്ഥലമുണ്ടെന്നും ഒന്നേക്കാൽ കോടി രൂപക്ക് വിൽക്കുന്നുണ്ടെന്നും 55 ലക്ഷം രൂപക്ക് പാട്ടത്തിന് ലഭിക്കുമെന്നും അറിയിച്ചു. പിന്നീടാണ് അൻവറിനെ പരിചയപ്പെടുത്തിയത്. രാജേഷ്‌ സ്വന്തം സ്ഥലം പണയപ്പെടുത്തിയും സുഹൃത്തുക്കളായ രാജീവൻ, ശ്രീധരൻ എന്നിവരിൽ നിന്നും വാങ്ങി 55ലക്ഷം രൂപ നൽകുകയായിരുന്നു. 25 ലക്ഷം രൂപ അൻവറിന്റെ സുള്ള്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും 30 ലക്ഷം രൂപ ശ്രീവിദ്യക്ക് കൈമാറിയെന്നും പരാതിയിൽ പറയുന്നു.  എസ്ഐ ടി സുധാകരൻ ആചാരി, സിവിൽ പൊലീസ് ഓഫീസർമാരായ ചന്ദ്രൻ, അജയ് വിൽസൺ, വനിതാ ഓഫീസർ അഖില എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നും ഇതേ സംഘത്തിന് മറ്റ് തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുന്നു. Read on deshabhimani.com

Related News