മടിക്കൈയിൽ അരലക്ഷം വാഴ മുങ്ങി
നീലേശ്വരം നിർത്താതെ പെയ്‌ത മഴയിൽ മടിക്കൈ പ്രദേശം മുങ്ങി. അമ്പതിനായിരത്തോളം നേന്ത്രവാഴ തൈകൾ വെള്ളത്തിനടിയിലായി. കണിച്ചിറ, ആലയി, മണക്കടവ്, പോത്തംക്കൈ, ചാളക്കടവ്, കക്കാട്ട് ഭാഗങ്ങളിൽ കൃഷി ചെയ്ത നേന്ത്രവാഴയാണ് വെള്ളപ്പൊക്കത്തിൽ നശിക്കുന്ന അവസ്ഥയിലായത്. രണ്ട് ദിവസം കൂടി വയലിൽ വെള്ളം കെട്ടി നിന്നാൽ കന്നുകൾ നശിച്ചുപോകും. ഒരു മാസം മുമ്പേ തമിഴ്‌നാട്ടിൽ നിന്ന് വാഴക്കന്ന് എത്തിച്ചാണ് കർഷകർ കൃഷി തുടങ്ങിയത്. ഒരാഴ്ച മുമ്പ് നട്ട തൈകൾ കർഷകർ പിഴുത് കരക്കെത്തിച്ച് കന്നെങ്കിലും സൂക്ഷിക്കുന്ന തിരക്കിലാണ് . വാഴക്കന്ന് ഒന്നിന് 16 രൂപ കൊടുത്താണ് കർഷകർ വാങ്ങുന്നത്. 200 മുതൽ ആയിരം വാഴ വരെ നട്ട കർഷകരുണ്ട്. Read on deshabhimani.com