നിലച്ചല്ലോ! ബിലാൽ ആ പ്രിയഗാനം



തൃക്കരിപ്പൂർ  ശബ്ദം മാധുര്യം കൊണ്ട് ആസ്വാദകരുടെ മനസിൽ ഇടം നേടിയ കലാകാരൻ കൂടിയായിരുന്നു  കാക്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച വലിയപറമ്പ് വെളുത്ത പൊയ്യയിലെ ബിലാൽ. കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ ബിലാൽ സഹപാഠികളായ എട്ടുപേരോടൊപ്പമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.  കുഞ്ഞുനാളിൽ തന്നെ ഗാനരംഗത്ത് നിറ സാന്നിധ്യമായിരുന്നു ബിലാൽ. ഒടുവിൽ ശബ്ദം നൽകിയ ‘പള്ളിക്കാട്ടിലെ കള്ളിച്ചെടികൾ അറിയുന്നുണ്ടോ' എന്ന ഗാനമാണ്‌ അപകട വാർത്തയറിഞ്ഞത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. പഠനത്തിലും മിടുക്കാണ്‌ ബിലാൽ. ഫുട്ബോളിലൂടെ കായിക രംഗംത്തും കഴിവ് തെളിയിച്ചു.  വിദേശ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ കെ സി ഷുക്കൂറിന്റെ മകനാണ്‌. കൂട്ടുകാരന്റെ ചേതനയറ്റ ശരീരം കാണാൻ വിദ്യാർഥികളും അധ്യാപകരും എത്തി.  പഞ്ചായത്ത് പ്രസിഡന്റുമാരായ വി വി സജീവൻ, പി വി മുഹമ്മദ് അസ്ലം, സത്താർ വടക്കുമ്പാട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ അനിൽകുമാർ, ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമൻ, കെ വി ജനാർദനൻ, സി നാരായണൻ തുടങ്ങിയവർ  അന്ത്യോചാരം അർപ്പിച്ചു.  പരിയാരം മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മാവിലാകടപ്പുറം ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. Read on deshabhimani.com

Related News