മെഡിക്കൽ കോളേജിൽ അടുത്ത വർഷം ക്ലാസ്: മന്ത്രി
കാസർകോട് ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യായന വർഷം ക്ലാസ് സാധ്യമാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജിൽ നിർമിക്കുന്ന പെൺകുട്ടികളുടെ ഹോസ്‌റ്റൽ ബ്ലോക്കിന്റെയും അധ്യാപക ക്വട്ടേഴ്‌സിന്റെയും നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 96 കോടി രൂപ ചെലവിട്ടുള്ള ആശുപത്രി ബ്ലോക്ക് നിർമാണം പൂർത്തിയാക്കുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട്. 160 കോടി രൂപയുടെ നിർമാണ പ്രവൃത്തി കിഫ്‌ബി അംഗീകരിച്ചു. ഇലക്‌ട്രിക്കൽ പ്രവൃത്തിക്ക് 30 കോടി അനുവദിച്ചിട്ടുണ്ട്. 30 കോടി രൂപ ഉപകരണങ്ങൾ വാങ്ങാൻ അനുവദിച്ചു. 272 തസ്തികകൾ അനുവദിച്ചതിൽ പകുതി പേരെ നിയമിച്ചു. ബാക്കിയുള്ളവരെ കോളേജ് തുടങ്ങിയാൽ നിയമിക്കും. ഹോസ്‌റ്റലിന്റെയും അധ്യാപക ക്വട്ടേഴ്‌സിന്റെയും നിർമാണം കാലയളവിനുള്ളിൽ പൂർത്തിയാക്കണം. കോളേജിൽ ജനുവരിയിൽ ഒപി തുടങ്ങി. ന്യൂറോളജിസ്റ്റിനെ നിയമിച്ചു. ഉക്കിനടുക്കയിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എ കെ എം അഷറഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ബി ശാന്ത, ജെ എസ് സോമശേഖര, ജ്യോതി, വി വി രമേശൻ, പി രഘുദേവൻ, മാഹിൻ കേളോട്ട് എന്നിവർ സംസാരിച്ചു. കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജ്‌മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ ഡോ. തോമസ് മാത്യു സ്വാഗതവും മെഡിക്കൽ കോളേജ് സുപ്രണ്ട് ചുമതലയുള്ള ഡോ. എം ബി ആദർശ് നന്ദിയും പറഞ്ഞു. Read on deshabhimani.com