എന്തിനാണ് സർ.. ഇങ്ങനെയൊരു സ്‌റ്റേഷൻ
രാജേഷ് മാങ്ങാട് മേൽപറമ്പ് പേരിനൊരു വണ്ടി പോലും നിർത്താതെ കളനാട് റെയിൽവേ സ്റ്റേഷൻ. വിനോദ സഞ്ചാരകേന്ദ്രമായ ചന്ദ്രഗിരി കോട്ടയും പ്രശസ്തമായ കീഴൂർ ധര്‍മശാസ്താ ക്ഷേത്രം ഉൾപ്പെടുന്ന കീഴൂരിലാണ് ഈ സ്‌റ്റേഷൻ. കോയമ്പത്തൂർ-–- മംഗളൂരു, ചെറുവത്തൂർ–- -മംഗളൂരു, കണ്ണൂർ–-- മംഗളൂരു, കോഴിക്കോട്–-- മംഗളൂരു തുടങ്ങി ആറു ട്രെയിൻ മുമ്പ് നിർത്തിയിരുന്നു. കോവിഡ് കാലത്താണ് സ്‌റ്റോപ്പെല്ലാം നിലച്ചത്. നിർത്തിയിട്ട ട്രെയിനുകളിൽ കോയമ്പത്തൂർ-–- മംഗളൂരു പുന:സ്ഥാപിച്ചെങ്കിലും കളനാട് സ്‌റ്റോപ്പ് എടുത്തുകളഞ്ഞു. മംഗളൂരിലെ കോളേജിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളാണ് ഇവിടെയുള്ളത്. അതോടൊപ്പം ചികിത്സയ്‌ക്കും മറ്റുമായി മംഗളൂരു, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ എന്നിവടങ്ങളിലേക്കള പോകാനും ഇവിടത്തെ സ്‌റ്റോപ്പ് ഏറെ ഉപകാരപ്പെടും. കീഴൂർ, മേൽപറമ്പ്, ദേളി, ചെമ്മനാട്, പരവനടുക്കം, കോളിയടുക്കം ഭാഗങ്ങളിലെ സർക്കാർ, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിൽ കൂടുതലും കളനാട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവരാണ്. ട്രെയിനിന്റെ സ്റ്റോപ്പ് നിർത്തിയതോടെ സ്‌റ്റേഷൻ കാടുപിടിച്ച് ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറി. കളനാട് സ്റ്റേഷനിൽ ട്രെയിൻ നിർത്താത്തത് മംഗളൂരു, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് ആശുപത്രിയിൽ പോകുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്. കൂടുതൽ പൈസ കൊടുത്ത് ബസിലും മറ്റും വാഹനങ്ങളിലാണ് ഇപ്പോൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഡി ധന്യ കീഴൂർ, ചെമ്മനാട് പഞ്ചായത്തംഗം സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിക്കും റെയില്‍വെയ്ക്കും കേന്ദ്രമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. മംഗളൂരു ഭാഗത്തേക്ക് നിലവിൽ പ്ലാറ്റ്ഫോമില്ല. അതും നിർമിക്കണം. സ്റ്റേഷൻ പരിസരത്തെ കാടെങ്കിലും വൃത്തിയാക്കാൻ നടപടി സ്വീകരിക്കണം. കെ എസ് സാലി കീഴൂർ, പൊതുപ്രവർത്തകൻ കോളേജുകൾ പൂർവ സ്ഥിതിയിലാകുന്നതോടെ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്കാണ് എറെ ബുദ്ധിമുട്ട്. മേൽപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ, മഠത്തിൽ ജിഎൽപി സ്കൂൾ, കീഴൂർ ഫിഷറീസ് സ്കൂൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഇവിടത്തെ സ്‌റ്റേപ്പ് വലിയ ആശ്വാസമായിരുന്നു. മനോജ് മഠത്തിൽ, കീഴൂർ Read on deshabhimani.com