ഒളവറയിലും രാമവില്യത്തും കെ റെയിൽ മേൽപ്പാലം

കെ റെയിലിന് മേൽപാലം നിർമ്മിക്കുന്നതിന് അനുമതി നൽകിയ രാമവില്യം ഗേറ്റ്


തൃക്കരിപ്പൂർ തൃക്കരിപ്പൂരിൽ രണ്ട് മേൽപാലങ്ങൾ നിർമിക്കാൻ റെയിൽവേ ബോർഡ് കെ റെയിലിന് അനുമതി നൽകി. ഒളവറ ഉളിയം കടവ് റോഡിലും രാമവില്യം ഗേറ്റിലുമാണ് പാലം വരുന്നത്‌. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായിരുന്ന ഒളവറ ഉളിയം കടവ് സ്മാരകത്തിലേക്കുള്ള ഗതാഗതം ഒളവറ റെയിൽവേ  ഗേറ്റ് വഴിയാണ്. ഇവിടെ മേൽപാലം വേണമെന്ന ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌.  മുൻ എംപി പി കരുണാകരന്റെയും എം രാജഗോപാലൻ എംഎൽഎയുടേയും ഇടപെടലിന്റെ ഫലമായാണ്‌ പാലത്തിന്‌ അനുമതിയായത്‌.  ഒളവറ ഗേറ്റിൽ 15.9 കോടിയും രാമവില്യം ഗേറ്റിൽ 15. 6 കോടിയുമാണ്‌ ചെലവ്‌. റെയിൽവെ മന്ത്രാലയവും സംസ്ഥാന സർക്കാരും ചെലവ് തുല്യമായി വഹിക്കും. വിശദ പദ്ധതി റിപ്പോർട്ടും അന്തിമ പരിശോധനയും പൂർത്തിയായി. ഭൂമി ഏറ്റടുക്കുന്നതിനായി  റിപ്പോർട്ട് കലക്ടർക്ക് കൈമാറും. ഇതോടെ പഞ്ചായത്തിനെ രണ്ട് ഭാഗമായി തിരിക്കുന്ന പ്രധാന റെയിൽവേ ലൈനിൽ അഞ്ച് ഗേറ്റിലും മേൽപാലം അനുവദിച്ചു.  വെള്ളാപ്പ് റോഡ്, ബീരിച്ചേരി, രാമവില്യം, ഒളവറ ഗേറ്റുകൾ വഴിയാണ് ഗതാഗത സൗകര്യമുള്ളത്.  മൂന്ന് വർഷം മുമ്പ് എളമ്പച്ചി തലിച്ചാലം ഗേറ്റ് ഒഴിവാക്കി അടിപ്പാത ഒരുക്കിയെങ്കിലും  കാലവർഷം തുടങ്ങിയാൽ അടച്ചിടേണ്ട അവസ്ഥയാണ്.  വേനലിലും വെള്ളകെട്ട് നിലനിൽക്കുന്ന പ്രദേശമാണിത്. ബീരിച്ചേരി, വെള്ളാപ്പ് റോഡ്, ഉദിനൂർ ഗേറ്റിലും മേൽപാലം അനുവദിച്ചു.  ബീരിച്ചേരിക്ക് കിഫ്ബിയിൽ നിന്ന്‌ തുക അനുവദിക്കുകയും ചെയ്തു.     ഉപ്പളയിലും മേൽപ്പാലം കാസർകോട്‌ ദേശീയപാതയുമായി ചേർന്ന്‌ കിടക്കുന്ന ഉപ്പള ഗേറ്റിലും മേൽപ്പാലം വരും.  മണിമുണ്ട, മുസോടി പ്രദേശങ്ങളിലുള്ളവർക്ക്‌ ഗുണം ചെയ്യും. മുസോടി തുറമുഖത്തടക്കം നൂറുകണക്കിന്‌ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു. താലൂക്ക്‌ ഓഫീസ്‌, പഞ്ചായത്ത്‌ ഓഫീസ്‌ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ എത്തണമെങ്കിലും തീരദേശവാസികൾക്ക്‌ ഈ വഴിമാത്രമാണുള്ളത്‌. ഗേറ്റിന്‌ തെക്ക്‌ 200 മീറ്റർ മാറി മേൽപ്പാലം അനുവദിച്ച്‌ സ്ഥലം കണ്ടെത്തി കല്ലിട്ടിട്ടുണ്ട്‌.   Read on deshabhimani.com

Related News