3 മാസത്തിനിടെ 3 സഹോദരങ്ങളുടെ വേർപാട്‌: നാട്‌ കണ്ണീരണിഞ്ഞു

ബങ്കളം കക്കാട്ട് 3 മാസത്തിനിടെ മരിച്ച സഹോദരങ്ങളായ അശോകൻ, രാജൻ, രഘുനാഥൻ എന്നിവർ


മടിക്കൈ മൂന്നുമാസത്തിനിടയിൽ  സഹോദരങ്ങൾ അകാലത്തിൽ മരിച്ചത് കക്കാട്ട് നാടിനെ ദുഃഖത്തിലാഴ്‌ത്തി. ബങ്കളം കക്കാട്ടെ കീലത്തിൽ വീട്ടിൽ പരേതനായ പൊക്കന്റെയും കല്ല്യാണിയുടെയും മക്കളായ വി അശോകൻ, വി രാജൻ, വി രഘുനാഥൻ എന്നിവരാണ് ഹൃദയ സംബന്ധമായ അസുഖത്താൽ  മരിച്ചത്.കഴിഞ്ഞ ഏപ്രിൽ 14 നാണ് നീലേശ്വരം ഗ്രാമീണ ബാങ്ക് ജീവനക്കാരനായ അശോകൻ മരിച്ചത്.ഒരാഴ്ചക്കകം മടിക്കൈ ബാങ്ക് സീനിയർ ക്ലർക്കും സിപിഐ എം ലോക്കൽ കമ്മറ്റിയംഗവുമായിരുന്ന  വി രാജനും മരിച്ചു. സഹോദരങ്ങൾ മരിച്ച ദുഃഖത്തിൽ നീറി കഴിയുകയായിരുന്നു സഹോദരൻ, സിപിഐ എം കക്കാട്ട് ബ്രാഞ്ചംഗവും നാടക പ്രവർത്തകനുമായ വി രഘുനാഥൻ എന്ന രഘു ബങ്കളം. ഹൃദയസംബന്ധമായ അസുഖം രഘുനാഥനെയും പിടികൂടി. ഒരാഴ്ചക്കാലം കോഴിക്കോട് മൈത്രേയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.  നെയ്ത്തുകാരൻ എന്ന നാടകത്തിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.  മൂന്ന് മക്കളുടെ മരണം താങ്ങാനാവാത്ത  നിലയിലാണ്‌  മാതാവ് കല്ല്യാണിയും ബന്ധുക്കളും നാട്ടുകാരും.രാവിലെ നാട്ടിലെത്തിച്ച രഘു ബങ്കളത്തിന്റെ മൃതദേഹം പാട്യം സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.  ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌  പി ബേബി,നഗരസഭ ചെയർമാൻ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, പഞ്ചായത്ത് പ്രസിഡന്റ്‌എസ് പ്രീത, വൈസ് പ്രസിഡന്റ്‌ വി പ്രകാശൻ, സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം വി കെ രാജൻ, ജില്ലകമ്മറ്റിയംഗങ്ങളായ സി പ്രഭാകരൻ, എം ലക്ഷ്മി, ഏരിയ സെക്രട്ടറി എം രാജൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. Read on deshabhimani.com

Related News