മറക്കാനാവില്ല പടന്നക്കാർക്ക് കോടിയേരി സഖാവിനെ
തൃക്കരിപ്പൂർ മറക്കാനാവില്ല പടന്നക്കാർക്ക് സഖാവിനെ. മന്ത്രിയായിരുന്ന ചെർക്കളം അബ്ദുല്ലക്ക് നൽകിയ സ്വീകരണത്തിന് പിന്നാലെ പടന്നയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെ അടിച്ചമർത്താൻ കോടിയേരിയും പടന്നയിലെ മുതിർന്ന നേതാവ് ടി പി മുഹമ്മദലി ഹാജിയും രംഗത്തിറങ്ങുകയായിരുന്നു. സിപിഐ എം പ്രവർത്തകരുടെ വീടും വാഹനവും വ്യാപാരസ്ഥാപനങ്ങളുമെല്ലാം കൊള്ളിവയ്‌പ്പിലൂടെയും തീവച്ചും നശിപ്പിച്ചപ്പോൾ ആശ്വാസമായത് കോടിയേരിയുടെ സന്ദർശനമായിരുന്നു. 150 ലേറെ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയിലെ പ്രധാനകലാപമായിരുന്നു 2001 ൽ പടന്നയിൽ അരങ്ങേറിയത്. ഇരുവിഭാഗത്തിലുമായി ആയിരത്തിലേറെ പേർ പ്രതികളായ കലാപത്തിൽ ഒടുവിൽ രക്ഷകനായതും കോടിയേരി പിന്നീട് ആഭ്യന്തര മന്ത്രിയായപ്പോഴാണ്. എതിരാളികളുടെ ശക്തികേന്ദ്രമായ പടന്നയിൽ ടി പി മുഹമ്മദലി ഹാജി കോടിയേരി, മുൻ മുഖ്യമന്ത്രി ഇ കെ നായനാരുമായി അടുത്ത സൗഹൃദക്കാരനായിരുന്നു. ഈ സൗഹൃദം മുഴുവൻ കേസുകൾ ഇല്ലാതാക്കി. ടി പിയുടെ വിയോഗശേഷവും ഇവരുടെ ബന്ധുക്കളുമായും അടുത്തബന്ധം സ്ഥാപിച്ചു. ഇടച്ചാക്കൈ പാലത്തിന് സമീപത്തെ ടി പിയുടെ വീട്ടിൽ കോടിയേരി വിരുന്നുകാരനായെത്താറുണ്ടായിരുന്നു. കോടിയേരി ടൂറിസം മന്ത്രിയായിരുന്നപ്പോഴാണ് കോട്ടപ്പുറം പടന്ന ഇടയിലെക്കാട് മെക്കാഡം റോഡ് അനുവദിച്ചത്. Read on deshabhimani.com