ഉരുവച്ചാലിൽ 30 പേർ നിരീക്ഷണത്തിൽ; സമ്പർക്ക വിലക്ക് കർശനമാക്കി



മട്ടന്നൂർ     ഇടപഴശ്ശി സ്വദേശിക്ക്  കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ സമ്പർക്ക വിലക്ക് കർശനമാക്കി.  21ന് ഇകെ 566 വിമാനത്തിൽ ദുബായിൽനിന്ന് ബംഗളൂരു വിമാനത്താവളം വഴി എത്തിയതാണ്‌ ഇയാൾ. ബംഗളൂരുവിലെ ആകാശ് ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ രാത്രി സ്വകാര്യ ബസിലാണ് വന്നത്. മട്ടന്നൂരിൽ ബസ്സിറങ്ങി  ഓട്ടോയിൽ വീട്ടിലെത്തി  ഐസൊലേഷനിൽ കഴിയുമ്പോഴാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലാക്കിയത്. ഉരുവച്ചാൽ–-- ശിവപുരം റോഡിലെ  പച്ചക്കറി കടയിൽനിന്നും പഴങ്ങൾ വിൽക്കുന്ന കടയിൽനിന്നും  രോഗിയുടെ ബന്ധു  സാധനങ്ങൾ വാങ്ങിയതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങളും   രണ്ട് ആഴ്ചത്തേക്ക് തുറക്കരുതെന്നും കടക്കാരനോട് വീട്ടിൽ കഴിയാനും പൊലീസും ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്. വിദേശത്തുനിന്നെത്തിയവരും ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്‌. അത്യാവശ്യ സാധനങ്ങൾ പൊതുജനങ്ങൾക്ക് കടകളിലെത്തി വാങ്ങാം.  മാസ്ക് ധരിച്ച് കടയുടെ മുമ്പിൽ വരച്ചിട്ടുള്ള വൃത്തത്തിനുള്ളിൽനിന്ന്  സാധനങ്ങൾ വാങ്ങണം.  പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ പൊലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ട്.   Read on deshabhimani.com

Related News