ആറളത്ത് തെങ്ങിൻ തൈ റെഡി
ഇരിട്ടി മൺസൂൺ വിൽപ്പന ലക്ഷ്യമിട്ട് ആറളം ഫാം നഴ്‌സറിയിൽ ഒന്നേകാൽലക്ഷം തെങ്ങിൻ തൈകൾ തയ്യാർ. ഫല വൃക്ഷത്തൈകൾ ഉൾപ്പെടെയുള്ള നടീൽ വസ്തുക്കളുടെ വിൽപ്പനയും ഫാം സെൻട്രൽ നഴ്‌സറിയിലാരംഭിച്ചു. ഒന്നരലക്ഷം സങ്കരയിനം ഗ്രാഫ്റ്റ് കശുമാവ് തൈകളും 50,000 കുരുമുളക്, കവുങ്ങിൻതൈകളും വിൽപ്പനക്കുണ്ട്. കനക, ധന, സുലഭ, പ്രിയങ്ക ഇനങ്ങളിലാണ് കശുമാവ് തൈകൾ. 50 രൂപയാണ് വില. അലങ്കാരച്ചെടികളും തയ്യാറായി. നടീൽ വസ്തു വിൽപ്പന വഴി നാലുകോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷ. ഡബ്ലുസിടി കുറ്റ്യാടി, എൻസിഡി ഇനങ്ങളിലാണ് തെങ്ങിൻ തൈകൾ. കുറ്റ്യാടിക്ക് 200, എൻസിഡിക്ക് 300 രൂപയാണ് വില. മംഗള, സുമംഗള, കാസർകോടൻ ഇനം കവുങ്ങിൻ തൈകളാണുള്ളത്. മാവ്, പ്ലാവ് ഇതര ഫലവൃക്ഷതൈകളും തയ്യാറായിട്ടുണ്ട്. മൂന്ന് ഹെക്ടറിലധികമുള്ള നടീൽ വസ്‌തു നഴ്‌സറിയിൽ കാട്ടാനശല്യം തടയാൻ 12 ലക്ഷം രൂപ ചെലവഴിച്ച് സുരക്ഷക്കായി സൗരോർജവേലി സ്ഥാപിച്ചു. വിത്ത് തൈകൾ കരുപ്പിടിപ്പിക്കാൻ മൂന്ന് ഹെക്ടറിൽ കുരുമുളക് മാതൃ നഴ്‌സറി നിർമാണവും ആരംഭിച്ചു. ഫാമിലെ ഒന്ന്, അഞ്ച് ബ്ലോക്കുകളിലാണ് മാതൃ തോട്ടം നിർമാണം. പന്നിയൂർ ഒന്നുമുതൽ എട്ടുവരെയുള്ള കുരുമുളക് കൊടികളുടെ നിബിഡ തോട്ടമാണിവിടെ ഒരുക്കുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ഫാം വിത്ത് തൈകൾ അടക്കം വിൽക്കാൻ ആരംഭിച്ച തണൽ വിപണന കേന്ദ്രം സജീവമാക്കി വിൽപ്പന ഇരിട്ടി കേന്ദ്രീകരിച്ച് വിപുലപ്പെടുത്തുമെന്ന് ഫാം എംഡി എസ് ബിമൽഘോഷ് അറിയിച്ചു. Read on deshabhimani.com