20 ലക്ഷം പേർക്ക്‌ 
തൊഴിൽ നൽകും: മന്ത്രി

തലശേരിയില്‍ നടന്ന നിയുക്തി 2023 തൊഴില്‍മേളയില്‍ പങ്കെടുക്കാനെത്തിയവര്‍


തലശേരി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും ഇരുപത് ലക്ഷംപേർക്ക് തൊഴിൽ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ്‌ വകുപ്പ് നിയുക്തി തൊഴിൽമേള 2023 –- മെഗാ ജോബ് ഫെയർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിൽ വകുപ്പ് ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായി മാറി. ഇടനിലക്കാരില്ലാതെ സൗജന്യമായാണ് സേവനം. തൊഴിലുടമകളെയും ഉദ്യോഗാർഥികളെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ്  തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്‌. സംരംഭകർക്ക്‌ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനും മേളകൾ വഴി കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  തലശേരി ക്രൈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി അധ്യക്ഷയായി. എം വിജിൻ എംഎൽഎ, സബ് കലക്ടർ സന്ദീപ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി.  കോളേജ് പ്രിൻസിപ്പൽ ടി സുധീർകുമാർ, കോഴിക്കോട് മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് പി വി രാജീവൻ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രമേശൻ കുനിയിൽ എന്നിവർ സംസാരിച്ചു. ലഭ്യമാക്കിയത്‌ 4,461 തൊഴിലവസരം എംപ്ലോയ്‌മെന്റ്‌ വകുപ്പ്‌ നിയുക്തി തൊഴിൽമേളയിൽ ലഭ്യമാക്കിയത്‌  4,461 തൊഴിലവസരം. ഐടി, മാനേജ്മെന്റ്, എൻജിനിയറിങ്, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, ഹോസ്‌പിറ്റൽ തുടങ്ങി 74 പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. 3,548 പേരാണ് രജിസ്റ്റർ ചെയതത്.  3,446 ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുത്തു. ഇവരിൽ 168 പേരെ വിവിധ സ്ഥാപനങ്ങൾ  തെരഞ്ഞെടുത്തു. 836 പേരെ ഷോർട്ട് ലിസ്റ്റും ചെയ്തു. രാവിലെ ഒമ്പതിന്‌ ആരംഭിച്ച മേള വൈകിട്ട്  അവസാനിച്ചു.   അഭിമുഖം നടത്താൻ ഓരോ സ്ഥാപനത്തിനും പ്രത്യേക മുറിയടക്കം സജ്ജമാക്കിയിരുന്നു. ഓൺലൈൻ രജിസ്‌ട്രേഷന്‌ പുറമെ നേരിട്ട്‌ രജിസ്‌റ്റർ ചെയ്യാനും സൗകര്യമൊരുക്കി.  സ്ഥാപനങ്ങൾക്ക്‌ കഴിവും പ്രാപ്‌തിയുമുള്ളവരെ തെരഞ്ഞെടുക്കാനുള്ള അവസരമായി. എൽ ആൻഡ്‌ ടി ഓൺലൈനായാണ്‌ അഭിമുഖം നടത്തിയത്‌. Read on deshabhimani.com

Related News