കൊലയ്ക്കുപിന്നില്‍ ലഹരി മാഫിയ: സിപിഐ എം



കണ്ണൂർ  തലശേരിയിലെ ചിറമ്മൽ കെ ഖാലിദിനെയും പി ഷമീറിനെയും കൊലപ്പെടുത്തിയത് ലഹരി മാഫിയാ സംഘമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. കഞ്ചാവ് വിൽപ്പന നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ജാക്സന്റെ  നേതൃത്വത്തിലുള്ള ലഹരി മാഫിയാ സംഘത്തിനെതിരെ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും പ്രതികരിച്ചിരുന്നു. അതിനോടുള്ള പകയാണ് കൊലപാതകത്തിൽ എത്തിച്ചത്.    രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ നാടാകെ ദുഃഖത്തിലാണ്. രണ്ടു കുടുംബങ്ങൾക്കും അവരുടെ ആശ്രയമാണ്‌ ഇല്ലാതായത്. ലഹരി വിൽപ്പന നടത്തുന്ന കൊലയാളികൾ പെട്ടെന്നാണ് സമ്പന്നരായത്. പണത്തോടുള്ള ആർത്തിയാണ് കഞ്ചാവും മയക്കുമരുന്നും വിൽപ്പന നടത്താൻ ഇവരെ പ്രേരിപ്പിച്ചത്. അതാകട്ടെ പുതുതലമുറയെ വഴിതെറ്റിക്കുന്നതാണ്.   എൽഡിഎഫ് സർക്കാർ ലഹരിവിരുദ്ധ പ്രസ്ഥാനം ആരംഭിച്ചപ്പോൾ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ സഹകരിച്ചു. എന്നാൽ ലഹരിമാഫിയകൾ ഇതിനെതിരെ  പ്രതികരിക്കുന്നവരെ ഇല്ലാതാക്കാൻ ഗുണ്ടാസംഘത്തെ സൃഷ്ടിക്കുകയാണ്. അതാണ് തലശേരിയിൽ കണ്ടത്.    ലഹരി വിൽപ്പനയിലേർപ്പെട്ട ഒരു ഡസനിലേറെ പേർ കൊലയാളി സംഘത്തിലുണ്ട്. കൊലയാളികളെയും അവരെ സഹായിച്ചവരെയും എത്രയും പെട്ടെന്ന് പൊലീസ് പിടികൂടണം.  ലഹരി മാഫിയാ സംഘത്തെ അമർച്ചചെയ്യുകയും വേണം.  കൊലപാതകത്തിനും ലഹരി മാഫിയാ സംഘത്തിന്റെ  പ്രവർത്തനങ്ങൾക്കുമെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധം ഉയർത്തണമെന്നും പ്രസ്‌താവനയിൽ  അഭ്യർഥിച്ചു. Read on deshabhimani.com

Related News