അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് വേഷം മാറിവന്ന ഗുണ്ടകൾ: എം വി ജയരാജൻ



കണ്ണൂർ ജനസമക്ഷം സിൽവർലൈൻ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് വേഷം മാറിവന്ന ഗുണ്ടകളാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വേഷം മാറി എത്തിയവർ ക്ഷണക്കത്ത് ലഭിച്ചവരാണെന്ന വ്യാജേനയെത്തി ദിനേശ് ഓഡിറ്റോറിയത്തിലെ പരിപാടി അലങ്കോലപ്പെടുത്താൻ ഇരച്ചുകയറുകയായിരുന്നു. കെ -റെയിൽ പദ്ധതി സംബന്ധിച്ച സാമഗ്രികളും ക്യാമറയും ഇവർ തകർത്തു. പൊതുമുതൽ നശിപ്പിച്ചവർ സമരക്കാരല്ല, ഒരുകാറിലെത്തിയ ഗുണ്ടകളാണ്.  തിരിച്ചറിയാതിരിക്കാൻ ചിലർ ഖദർ വസ്ത്രംപോലും ഉപേക്ഷിച്ചു.  മറ്റൊരാൾ മാധ്യമ പ്രവർത്തകനാണെന്ന വ്യാജേനയാണ് അകത്തുകടന്നത്. ജനാധിപത്യസമരത്തെ ആരും എതിർക്കില്ല. പല സംഘടനകളും പല വിഷയങ്ങളിലും മുമ്പും നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. അഞ്ചുപേർ മാത്രം ഓഡിറ്റോറിയത്തിലെത്തിയത് അക്രമം നടത്താനാണ്.   കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം നടപ്പാക്കുന്ന ഗുണ്ടകളെ നിയന്ത്രിക്കാൻ കോൺഗ്രസിനാകില്ല. പരിപാടിയിൽ പങ്കെടുത്തവർ ആത്മസംയമനം പാലിക്കുകയും പൊലീസ് ഉടൻ തന്നെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തതുകൊണ്ടാണ് കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരുന്നത്. നാടിന്റെ സമാധാനം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ പൊലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നുംഎം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News