കരിവെള്ളൂർ ബാങ്കിന് കൃഷിയും സമ്പാദ്യമാണ്
കരിവെള്ളൂർ നാടിനുവേണ്ട വിഭവങ്ങളെല്ലാം ഒരുക്കാൻ പിന്തുണയുമായി ഇവിടെയൊരു ബാങ്കുണ്ട്. കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക്. കൃഷിയും സമ്പാദ്യമാണെന്ന് അംഗങ്ങളെ പഠിപ്പിച്ച് ജനകീയ വിഷരഹിത കൃഷിയിലൂടെ വിളവുകൊയ്യിക്കുകയാണ് ബാങ്ക്. ഗ്രാമത്തെ വിഷരഹിത പച്ചക്കറി ഗ്രാമമാക്കി മാറ്റാൻ വിത്തും വളവുമായാണ് ബാങ്ക് പാടത്തേക്കിറങ്ങുന്നത്. സംസ്ഥാന സർക്കാർ സഹകരണ മേഖലയിലൂടെ നടപ്പിലാക്കാൻ തീരുമാനിച്ച 500 ഏക്കർ പച്ചക്കറി കൃഷിയുടെ ഭാഗമായാണ് പദ്ധതി. കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിത്തും വളവും പൂർണമായും ബാങ്ക് നൽകും. മൊത്തം 12.5 ഏക്കറിൽ കൃഷിയിറക്കും. നാടിനെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ കുറേ വർഷമായി ബാങ്ക് പ്രവർത്തിച്ചുവരികയാണ്. വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമിട്ട് കുണിയൻ രക്തസാക്ഷി സ്‌മാരകത്തിന് സമീപത്ത് ഒരേക്കറിൽ വിവിധയിനം പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ആദ്യഘട്ടമായി കുണിയനിൽ വിത്തും വളവും കൈമാറ്റം ബാങ്ക് പ്രസിഡന്റ് കെ നാരായണൻ ഉദ്ഘാടനംചെയ്‌തു. കെ വി ദാമോദരൻ അധ്യക്ഷനായി. സീമ, കാന ഗോവിന്ദൻ, സി പി നരേന്ദ്രൻ, സരസ്വതി, എം വി ദിനേശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com