ജീവിതം കൃഷിപാഠമാക്കിയ കെ ആറിന്‌ പുരസ്കാരം



പയ്യന്നൂർ പൊതുപ്രവർത്തനത്തിനിടയിലും കൃഷി ജീവിതത്തിന്റെ ഭാഗമാക്കിയ കെ രാഘവന് ലയൺസ് ക്ലബ്ബിന്റെ മാതൃകാ കർഷകൻ പുരസ്കാരം. നെൽകൃഷി  പ്രോത്സാഹനത്തിനാണ്‌ കെ ആർ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‌പുരസ്കാരം. സ്കൂൾ പഠനകാലത്തുതന്നെ അച്ഛനോടൊപ്പം സ്വന്തം വയലിൽ സഹായിക്കാനിറങ്ങിയ അദ്ദേഹം പിന്നീട് കൃഷിയെ ഉപേക്ഷിച്ചില്ല. കണ്ടങ്കാളി പെരിങ്ങോട്ട് വയലിലെ ഒരേക്കറിലാണ്‌ നെൽകൃഷി. വയൽ കൊത്തി മറിച്ച് കൃഷിക്ക് പാകമാക്കുന്നതും വിത്തിടുന്നതുമെല്ലാം കെ ആർതന്നെ. പൂർണമായും ജൈവവളമുപയോഗിച്ചാണ്  കൃഷി. വിളവെടുപ്പ് കഴിഞ്ഞാൽ ഉഴുന്ന്, പയർ, മുതിര എന്നിവയും വിതയ്ക്കും. നഗരസഭയുടെ മികച്ച മാതൃകാകർഷകനുള്ള അവാർഡും നേടിയിരുന്നു.  ‘ഹെൽമെറ്റ് ജീവന്റെ രക്ഷാ ദീപം’  ഹൃസ്വസിനിമയിലും അഭിനയിച്ചു.  സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റിയംഗം, ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്, സിഐടിയു ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും  പ്രവർത്തിക്കുന്നു.  എഴുപത്തിരണ്ടിലെത്തിയ കെ ആർ  50 വർഷമായി കണ്ടങ്കാളിയിൽനിന്ന് പയ്യന്നൂരിലെത്തുന്നത് സൈക്കിൾ ചവിട്ടിയാണ്. ഇതിനിടെ സൈക്കിൾ ആറുതവണ മോഷണം പോയി. പരേതയായ എൻ വി കാർത്യായനിയാണ് ഭാര്യ. സുനില, സുനിൽകുമാർ (പയ്യന്നൂർ റൂറൽ ബാങ്ക് കരിവെള്ളൂർ ബ്രാഞ്ച് മാനേജർ), സുധീർകുമാർ (ചുമട്ടുതൊഴിലാളി ), സുരേഷ്‌കുമാർ (സൈക്കിൾ ഷോപ്പ്) എന്നിവർ മക്കളാണ്.  Read on deshabhimani.com

Related News