മാഹിയിലെ ജനങ്ങളെ കോൺഗ്രസ് സർക്കാർ ചതിച്ചു



മയ്യഴി കോവിഡുകാലത്ത്‌ മാഹിയിലെ കുടുംബങ്ങളോട്‌ കോൺഗ്രസ്‌ ചെയ്‌തത്‌ വൻചതി. മുപ്പത്‌ കിലോ അരി വാഗ്‌ദാനചെയ്‌തെങ്കിലും കിട്ടിയത്‌‌ 20 കിലോ. അതാകട്ടെ മുഴുവൻ കുടുംബങ്ങൾക്കും നൽകിയില്ല. 1200 കുടുംബങ്ങൾ ഇപ്പോഴും അരികിട്ടാത്തവരുടെ പട്ടികയിലാണ്‌. റേഷനരിക്ക്‌ പകരം പണം പദ്ധതിയിൽ തുക അക്കൗണ്ടിലിടുന്നതും  നിലച്ചു. എട്ടുമാസമായി പണമില്ല. മൂവായിരം രൂപ ഈ ഇനത്തിലും ലഭിക്കാനുണ്ട്‌.  സർക്കാർ കടംപറഞ്ഞാൽ കോവിഡ്‌ കാലത്ത്‌ എന്ത്‌ ചെയ്യുമെന്നാണ്‌ നാട്ടുകാരുടെ ചോദ്യം.  കേരളത്തിൽ ഓണക്കിറ്റും സൗജന്യ അരിയും പെൻഷനുമെല്ലാം നൽകുമ്പോൾ കോൺഗ്രസ്‌ സർക്കാർ പറ്റിച്ചതിന്റെ വിഷമത്തിലാണ്‌ മയ്യഴിയിലെ പാവം ജനത. ഇതിനിടെ സ്‌കൂൾ വിദ്യാർഥികൾക്ക്‌ നാലുകിലോ വീതം അരിപ്രഖ്യാപിച്ചിട്ടുണ്ട്‌. സ്‌കൂൾ തുറക്കുന്നതിന്‌ മുമ്പ്‌ ഇറക്കിയ അരി കേടുവരുംമുമ്പ്‌ പോളിഷ്‌ ചെയ്‌ത്‌ കൊടുത്തുതീർക്കുകയാണ്‌.  കേരളത്തിൽ ഓണക്കിറ്റിലെ പപ്പടത്തിന്റെ കണക്കെടുത്ത കോൺഗ്രസുകാർക്കും മാധ്യമങ്ങൾക്കും മാഹിയിൽ മൗനമാണ്‌. മുഴുവൻ കുടുംബങ്ങൾക്കും അരി വിതരണംചെയ്യണമെന്ന്‌ സിപിഐ എം മാഹി, പള്ളൂർ ലോക്കൽകമ്മിറ്റികൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News