കയറ്റി അയച്ചത്‌ 
600 ടൺ പ്ലാസ്‌റ്റിക് മാലിന്യം‌



കണ്ണൂർ ആറ്‌ മാസത്തിനുള്ളിൽ പുനരുപയോഗത്തിനായി ജില്ലയിൽനിന്ന്‌ ക്ലീൻ കേരള കമ്പനി കയറ്റി അയച്ചത്‌ 600 ടൺ പ്ലാസ്‌റ്റിക്. ഇതിലൂടെ ഹരിത കർമസേന സമ്പാദിച്ചത്‌ 30 ലക്ഷം രൂപ. എരഞ്ഞോളി, ചെമ്പിലോട്‌, കരിവെള്ളൂർ, കതിരൂർ, ആന്തൂർ, മട്ടന്നൂർ എന്നീ തദ്ദേശസ്ഥാപനങ്ങളാണ്‌ പ്ലാസ്‌റ്റിക്‌ പുനരുപയോഗത്തിനായി നൽകി ജില്ലയിൽ ഏറ്റവുമധികം പണം നേടിയത്‌.  65 പഞ്ചായത്തുകളിലും രണ്ട്‌ നഗരസഭകളിലുമാണ്‌ ക്ലീൻ കേരള കമ്പനി നേരിട്ട്‌ കരാർവച്ച്‌ മാലിന്യം ശേഖരിക്കുന്നത്‌. ആറ്‌ ആർആർഎഫുകളുമുണ്ട്‌. പ്ലാസ്‌റ്റിക്‌ വേർതിരിക്കാൻ സംവിധാനമില്ലാത്ത തദ്ദേശസ്ഥാപനങ്ങൾക്കായി വളപട്ടണത്ത്‌ പ്രത്യേക കേന്ദ്രവും  സജ്ജീകരിച്ചിട്ടുണ്ടെന്ന്‌ ജില്ലാ മാനേജർ ആശംസ്‌ ഫിലിപ്പ്‌ പറഞ്ഞു.  പുനരുപയോഗിക്കാൻ കഴിയാത്ത ചെരുപ്പ്‌, ബാഗ്‌ തുടങ്ങി ഉപയോഗശൂന്യമായ എല്ലാ വസ്‌തുക്കളും ശേഖരിച്ചു. ആറ്‌ മാസം കൊണ്ട്‌ 1200 ടൺ മാലിന്യമാണ്‌ കേരള എൻവിറോ ഇൻഫ്രസ്‌ട്രക്‌ചർ ലിമിറ്റഡിന്‌ കൈമാറിയത്‌. കൂടാതെ ഒരു വർഷത്തിനിടെ അമ്പത്‌ ടൺ ഇ–-മാലിന്യവും കൈമാറി.  ആഗസ്‌ത്‌ മുതൽ ജില്ലയിൽ കലണ്ടർ പ്രകാരമാണ്‌ ഹരിതകർമസേന മാലിന്യം ശേഖരിക്കുന്നത്‌. ആഗസ്‌തിൽ 25 പഞ്ചായത്തുകളിൽനിന്ന്‌ 195 ടൺ കുപ്പി, ഗ്ലാസ്‌ എന്നിവ ശേഖരിച്ചു. സെപ്‌തംബറിൽ പഴകിയ തുണിയാണ്‌ ശേഖരിച്ചത്‌. മുപ്പത്‌ പഞ്ചായത്തുകളിൽനിന്ന്‌ 52 ടൺ പഴകിയ തുണി ശേഖരിച്ച്‌ മുംബൈയിലെ കമ്പനിക്ക്‌ കൈമാറി. Read on deshabhimani.com

Related News