വടക്കൻ കേരളത്തെ വ്യവസായ
കേന്ദ്രമാക്കും: മന്ത്രി പി രാജീവ്‌



കണ്ണൂർ സംസ്ഥാനത്തെ  വ്യവസായ ഭൂമികയായി  വടക്കൻ കേരളത്തെ  മാറ്റുമെന്ന്‌  മന്ത്രി പി രാജീവ്‌.  വ്യവസായ വികസനത്തിന്‌ വൻ സാധ്യതകളാണ്‌ ഇവിടെയുള്ളത്‌. കെഎസ്‌ഐഡിസി മേഖലാ ഓഫീസ്‌ കോഴിക്കോട്‌ ആരംഭിക്കുകയാണ്‌.  കിൻഫ്രയുടെ പ്രധാന പ്രവർത്തന കേന്ദ്രമായി മട്ടന്നൂർ മാറുന്നത്‌ കണ്ണൂർ, കാസർകോട്‌ ജില്ലകൾക്ക്‌ നേട്ടമാകും. കണ്ണൂരിൽ മീറ്റ്‌ ദി മിനിസ്‌റ്റർ പരിപാടിയിലും മട്ടന്നൂർ  കിൻഫ്ര പാർക്ക്‌ കല്ലിടലിലും  സംസാരിക്കുകയായിരുന്നു മന്ത്രി.  കിൻഫ്ര പാർക്കിൽ വ്യവസായ സംരംഭകർക്ക്‌  ആവശ്യത്തിന്‌ ഭൂമി ലഭിക്കും.  വിമാനത്താവളമുള്ളതും അനുകൂല ഘടകം. താലൂക്കുകളിൽ  ഫെസിലിറ്റേഷൻ സെന്റർ തുടങ്ങും. പരാതികൾ അപ്പോൾതന്നെ പരിഹരിക്കും.  പശ്‌ചാത്തല സൗകര്യം ഒരുക്കി  വ്യവസായ വികസനത്തിന്‌ ശക്തിപകരുകയാണ്‌ ലക്ഷ്യം.  കോവിഡ്‌ പ്രതിസന്ധിക്കിടയിലും 3200 ചെറുകിട  ഇടത്തരം വ്യവസായ സംരംഭക (എംഎസ്‌എംഇ) യൂണിറ്റുകളാണ്‌ രജിസ്‌റ്റർചെയ്‌തത്‌. കേരളത്തിൽ പരമാവധി നിക്ഷേപം കൊണ്ടുവരികയാണ്‌ ലക്ഷ്യം. സ്ഥല ലഭ്യതക്കുറവ്‌ പ്രയാസം സൃഷ്ടിക്കാറുണ്ട്‌. പാരിസ്ഥിതിക ബോധവും ഉയർന്ന ജീവിത നിലവാരവുമുള്ളവരാണ്‌ കേരളീയർ. അനുകൂല കാലാവസ്ഥയും വിദഗ്‌ധ തൊഴിൽ സേനയുണ്ട്‌.  തൊഴിലാളിടെ പ്രശ്‌നം ചർച്ചചെയ്യാൻ ട്രേഡ്‌ യൂണിയൻ നേതാക്കളുടെ യോഗംചേർന്നു. കൃഷി അടിസ്ഥാനമായുള്ള വ്യവസായങ്ങൾ മട്ടന്നൂരിലെ പാർക്കിൽ  തുടങ്ങും.   സുഗന്ധവ്യഞ്ജനം, മത്സ്യം, ഐടി വ്യവസായ സംരംഭങ്ങളും  ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലങ്ങളിൽ സ്വകാര്യ വ്യവസായ പാർക്ക്‌   കണ്ണൂർ  ഓരോ  മണ്ഡലത്തിലും സ്വകാര്യ വ്യവസായ പാർക്ക്‌ സ്ഥാപിക്കുമെന്ന്‌  വ്യവസായ മന്ത്രി പി രാജീവ്‌. എംഎൽഎമാർ ഇതിന്‌ മുൻകൈയെടുക്കും. ‘മീറ്റ്‌ ദ മിനിസ്‌റ്റർ’പരിപാടി എട്ട്‌ ജില്ലകൾ പിന്നിട്ടു. എല്ലായിടത്തും നല്ല പ്രതികരണമാണ്‌. തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ യോഗം ചേർന്നശേഷം പഞ്ചായത്തുതലത്തിൽ വ്യവസായവുമായി ബന്ധപ്പെട്ട പരാതികൾ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.      കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായാണ്‌ വ്യവസായികളുടെ സംഘടനയായ ഫിക്കി ഉൾപ്പെടെ വിലയിരുത്തിയത്‌. അതിനാൽ, മറിച്ചുള്ള ആക്ഷേപങ്ങളിൽ കഴമ്പില്ല. സംസ്ഥാനത്ത്‌ ഫിക്കി മുൻകൈയെടുത്ത്‌ വ്യവസായ സംരംഭങ്ങൾ കൊണ്ടുവരുന്ന സ്ഥിതിയാണുള്ളത്‌. വലിയ വിഭാഗം ഉദ്യോഗസ്ഥരും സർക്കാർ നയം  നടപ്പാക്കുന്നതിൽ  നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്‌.  എല്ലാതലത്തിലും ഉദ്യോഗസ്ഥരുടെ പരിശീലനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News