തലശേരി കടപ്പുറത്ത് നീലമുഖി കടൽ വാത്ത്
തലശേരി കടപ്പുറം, നീലമുഖി കടൽ വാത്ത് കണ്ണൂർ തലശേരി കടപ്പുറത്തുനിന്ന് നീലമുഖി (മസ്‌കിഡ് ബൂബി) കടൽ വാത്തിനെ രക്ഷിച്ചു. പക്ഷിയുടെ ശരീരത്തിൽ ചെള്ളിന്റെ സാന്നിധ്യമുള്ളതിനാൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ചികിത്സ നൽകി. ഒരാഴ്ചത്തെ പരിചരണത്തിനു ശേഷം ആഴക്കടലിൽ തുറന്നുവിടും. കൊട്ടിയൂർ റേഞ്ച് ഓഫീസറുടെ നിർദേപ്രകാരം പ്രസാദ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ബിജിലേഷ് കോടിയേരിയും സംഘവുമാണ് നീലമുഖി കടൽ വാത്തിനെ രക്ഷിച്ചത്. അത്‌ലാന്റിക്, ശാന്ത സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലെ ഉഷ്ണമേഖലയിലെ ചെറുദ്വീപുകളിലാണ് ഇവയെ കണ്ടുവരുന്നത്. വിശ്രമത്തിനും പ്രജനനത്തിനും മാത്രമാണ് കരയിൽ വരുന്നത്. കടലിൽ കാലവർഷം ശക്തമാകുമ്പോൾ ആഞ്ഞടിക്കുന്ന കടൽക്കാറ്റിൽ പെട്ട് ഇവ ദിശതെറ്റി കേരള, കർണാടക, മഹാരാഷ്ട്ര കടൽ തീരങ്ങളിൽ എത്താറുണ്ട്. ശരാശരി രണ്ട് കിലോഗ്രാം തൂക്കം ഉണ്ടാവും ആൺ പക്ഷിയും പെൺ പക്ഷിയും ഒരേ രൂപത്തിലാണെങ്കിലും പെൺപക്ഷി താരതമ്യേന വലുതായിരിക്കും . മീനുകളാണ് പ്രധാന ആഹാരം. കടൽ പക്ഷിയായതിനാൽ ഏഴു മീറ്റർ ഉയരത്തിലും മൂന്നു മീറ്റർ വെള്ളത്തിനടിയിലേക്കും മാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളു. ആഴക്കടൽ മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരിക്കുന്നവർ കടൽ സൂപ്രണ്ടെന്നാണ് നീലമുഖിയെ വിളിക്കുന്നത്. Read on deshabhimani.com