വീടുകളിലുപയോഗിക്കുന്ന വെള്ളം പുനരുപയോഗിക്കാനാകണം: മുഖ്യമന്ത്രി



  കണ്ണൂർ വെള്ളം കൃത്യതയോടെ ഉപയോഗിക്കണമെന്നും വീടുകളിലുപയോഗിക്കുന്ന ജലം കൃഷിപോലുള്ള ആവശ്യങ്ങൾക്ക്‌ പുനരുപയോഗിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളാതെ നമ്മൾ അത് ഉപയോഗിക്കുന്നുണ്ട്. അത് മാറ്റിയെടുക്കണം. എരുവട്ടി വില്ലേജിൽ സമഗ്രമായ കുടിവെള്ള പദ്ധതി വേണമെന്നത് ദീർഘകാലമായി ജനങ്ങളുടെ അഭിലാഷമാണ്.  പദ്ധതി ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. 2050വരെയുള്ള ആവശ്യം കണക്കിലെടുത്താണ്  നടപ്പാക്കുന്നത്.  പദ്ധതി യാഥാർഥ്യമാകുന്നതോടെ 3000 വീടുകളിലെങ്കിലും കുടിവെള്ളമെത്തുമെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.   10 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. വില്ലേജിലെ 17,612 ആളുകളാണ്  ഗുണഭോക്താക്കൾ. വേനൽക്കാലത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വില്ലേജിലെ മുഴുവൻ ജനങ്ങൾക്കും പ്രതിദിനം ഒരാൾക്ക് 100 ലിറ്റർ എന്ന നിലയിൽ ശുദ്ധജലമെത്തിക്കാനാണ്  ലക്ഷ്യമിടുന്നത്.   പന്തക്കപ്പാറ ശ്രീനാരായണ വായനശാലയിൽ ഓൺലൈനായി നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, എംഡി എസ് വെങ്കടേശപതി, ടെക്‌നിക്കൽ അംഗം ജി ശ്രീകുമാർ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News