ജൈവ ഇന്ധന കലവറയായി പന്നിഫാമുകൾ

ചന്ദനക്കാംപാറയിലെ ടി എം ജോഷിയുടെ പന്നിഫാമിലെ ബയോഗ്യാസ്‌ പ്ലാന്റ്‌


കണ്ണൂർ ജൈവ ഇന്ധനങ്ങളുടെ കലവറയായി പശു, പന്നി ഫാമുകൾ. ബയോഗ്യാസ്‌ പ്ലാന്റുകൾ ഫാമുകൾക്ക്‌ ഇരട്ടി വരുമാനത്തിനുള്ള അവസരമാണ്‌ ഒരുക്കുന്നത്‌. ജൈവവളം ഉൽപ്പാദനത്തിന്റെ കേന്ദ്രങ്ങൾകൂടിയാണ്‌ ഇത്തരം ഫാമുകൾ. മാലിന്യസംസ്‌കരണമെന്ന ദൗത്യവും ഇവ നിർവഹിക്കുന്നു. പശുഫാമുകളിലാണ്‌ നേരത്തെ ബയോഗ്യാസ്‌ പ്ലാന്റുകളുണ്ടായിരുന്നത്‌. ഇപ്പോൾ പന്നിഫാമുകളാണ്‌ ഇക്കാര്യത്തിൽ മുന്നിൽ.    കണ്ണൂർ ജില്ലയുടെ മലയോരത്ത്‌ ബയോഗ്യാസ്‌ പ്ലാന്റുകൾ ഏറെയുണ്ട്‌. 30 ക്യുബിക് മീറ്റർ ബയോഗ്യാസ്‌ പ്ലാന്റിൽനിന്ന്‌ ആറ്‌ കുടുംബങ്ങൾക്ക്‌ ആവശ്യമായ പാചകവാതകം ലഭിക്കും. 120 പന്നികളുള്ള ഫാമിൽ ഇത്തരം പ്ലാന്റ്‌ സ്ഥാപിക്കാം. എല്ലാ പ്ലാന്റുകൾക്കും പത്ത്‌ വർഷ ഗ്യാരന്റിയുമുണ്ട്‌.  ഫൈബറിന്റെ പോർട്ടബിൾ പ്ലാന്റും ലഭ്യമാണ്‌. പ്ലാന്റിൽനിന്ന്‌ ഒരു കുടുംബത്തിനുള്ള ഗ്യാസ്‌ ഉൽപ്പാദിപ്പിക്കാനാവും. 17,000 രൂപ മുതലാണ്‌ നിർമാണച്ചെലവ്‌.    സബ്‌ഡിഡിയുണ്ടെങ്കിലും സർക്കാർസഹായം ഉയർത്തിയാൽ കൂടുതൽ കർഷകർ പ്ലാന്റ്‌ സ്ഥാപിക്കാൻ രംഗത്തുവരും. ബയോഗ്യാസ്‌ പ്ലാന്റുകൾ മാലിന്യസംസ്‌കരണ രംഗത്ത്‌ വലിയ സംഭാവനയാണ്‌  നൽകുന്നത്‌.  പ്ലാന്റിന്റെ ഭാഗമായുള്ള സ്ലെറിയും ജൈവവളങ്ങളും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നു. ഫാമിന്‌ അകലെയുള്ള വീട്ടുകാർക്കും പൈപ്പുവഴി  ഗ്യാസ്‌ എത്തിക്കാനാകും.    കർണാടകത്തിലും മറ്റും ഗ്യാസ്‌, സിലിണ്ടറിനകത്ത്‌ നിറയ്‌ക്കുന്നതിനുള്ള സംവിധാനമുണ്ട്‌. ഇത്‌ സാധ്യമായാൽ ബയോഗ്യാസ്‌ ഉൽപ്പാദന രംഗത്ത്‌ കുതിച്ചുചാട്ടമുണ്ടാകും.കേരളത്തിലെ മുഴുവൻ പന്നിഫാമുകളിലും രണ്ട്‌ വർഷത്തിനകം ബയോഗ്യാസ്‌ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന്‌ കേരള പിഗ്‌ ഫാർമേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ടി എം ജോഷി പറഞ്ഞു. സംസ്ഥാനത്ത്‌ പന്ത്രണ്ടായിരത്തോളം പന്നിക്കർഷകരുണ്ട്‌. 1,500 ഫാമുകളിൽമാത്രമാണ്‌ പ്ലാന്റുള്ളത്‌. മലിനീകരണനിയന്ത്രണ ബോർഡിന്റെ കർശന നിബന്ധന കാരണം ഭൂരിപക്ഷം കർഷകർക്കും ഫാം ലൈസൻസ്‌ ലഭിക്കുന്നില്ല. നിബന്ധനകളിൽ ഇളവുവരുത്തുന്നതിനുള്ള ശ്രമത്തിലാണ്‌  അസോസിയേഷൻ.   Read on deshabhimani.com

Related News