കണ്ണൂർ പൊലീസിന്‌ കൈയടി



കണ്ണൂർ അടുത്തടുത്ത ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കി കണ്ണൂർ പൊലീസ്‌. ഒന്നിന്‌ പുലർച്ചെ ട്രെയിൻ തീവച്ചതിലും തിങ്കൾ പുലർച്ചെ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തിലും മണിക്കൂറുകൾക്കുള്ളിലാണ്‌ പ്രതികൾ പിടിയിലായത്‌. മികച്ച ഏകോപനത്തിലൂടെ, എല്ലാ പഴുതുകളും അടച്ചാണ്‌ രണ്ടു സംഭവത്തിലും പ്രതികളെ പിടികൂടിയത്‌.  ട്രെയിൻ തീവയ്‌പ്‌ നടന്ന്‌ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ്‌ പ്രതിയിലേക്ക്‌ എത്തിയിരുന്നു. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും ട്രാക്കിലൂടെ പ്രതി നടന്നുവരുന്നത്‌ കണ്ടയാളുടെ മൊഴിയും അന്വേഷണമികവും ഒത്തുചേർന്നതോടെ പ്രതി  വലയിലായി. തിങ്കൾ രാവിലെ നഗരമുണർന്നത്‌ ക്രൂരമായ കൊലപാതക വാർത്ത കേട്ടാണ്‌. സംഭവം നടന്നതറിഞ്ഞതുമുതൽ ഉണർന്നു പ്രവർത്തിച്ച പൊലീസ്‌ സംഘം നഗരത്തിലെ സ്ഥിരം ക്രിമിനലുകളെയെല്ലാം നിരീക്ഷണത്തിലാക്കി. ലൈംഗിക തൊഴിലാളികളായ സ്‌ത്രീകളെയടക്കം  മണിക്കൂറുകൾക്കുള്ളിൽ ചോദ്യം ചെയ്‌തു. ഇവരിൽനിന്നാണ്‌ സ്ഥിരം ക്രിമിനലുകളായ പ്രതികളിലേക്ക്‌  എത്തിയത്‌. മുനീശ്വരൻ കോവിൽ പരിസരത്തുവച്ച്‌ ഇവരെ രാവിലെ തന്നെ  സംഘം പിടികൂടി.  കണ്ണൂർ സിറ്റി എസിപി ടി കെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ, എസ്‌ഐ സി എച്ച്‌ നസീബ്‌, എഎസ്‌ഐമാരായ അജയൻ, രഞ്‌ജിത്ത്‌, ഷാജി, സിനിയർ സിപിഒമാരായ സി പി നാസർ, ഷൈജു, രാജേഷ്‌ എന്നിവരാണ്‌ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്‌. ട്രെയിൻ തീവയ്‌പ്‌ കേസിലെ അന്വേഷണത്തിലും  ഇതേ സംഘമാണുണ്ടായിരുന്നത്‌. Read on deshabhimani.com

Related News